വറ്റിവരണ്ട് കക്കുവപ്പുഴ

ഒഴുക്ക് മുറിഞ്ഞ് വറ്റുന്ന ആറളം കക്കുവ പുഴ

സ്വന്തം ലേഖകൻ
Published on Apr 18, 2026, 02:34 AM | 1 min read
ഇരിട്ടി
കടുത്ത വേനലിൽ കീഴ്‌പ്പള്ളി കക്കുവപ്പുഴ വറ്റിവരളുന്നു. പലയിടത്തും നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ ഉൾപ്പെടെ ഇവിടെനിന്നാണ് വെള്ളം ലഭിച്ചിരുന്നത്. കാർഷികമേഖലക്ക് അടക്കം ആശ്രയമാണീ പുഴ. sവനമേഖലയിൽനിന്ന് ഉത്ഭവിച്ചെത്തുന്ന പുഴ കീഴ്‌പ്പള്ളിയിലെത്തുന്നിടത്തുതന്നെ ഒഴുക്ക് നിലച്ചതിനാൽ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവും. നാട്ടുകാരും ആദിവാസി കുടുംബങ്ങളും കുളിക്കാനും നനയ്‌ക്കാനും ഉപയോഗപ്പെടുത്തുന്ന പുഴയിൽ അങ്ങിങ്ങായുള്ള കുഴികളിൽമാത്രമാണിപ്പോൾ വെള്ളമുള്ളത്. പഴശ്ശി പദ്ധതിയുടെ മുഖ്യ കൈവഴികളിലൊന്നായ ആറളം പുഴയിലേക്ക് ചേരുന്ന കക്കുവ പുഴയിലെ നീരൊഴുക്ക് തടസപ്പെട്ടാൽ ആറളം പുഴയിലും ജലവിതാനവും ഒഴുക്കും ദുർബലപ്പെടും. മേഖലയിലെ ജലസ്രോതസുകളെല്ലാം വറ്റി വരളുകയാണ്. ഇരിട്ടി നഗരസഭയിലും പായം പഞ്ചായത്തിലുമടക്കം തദ്ദേശസ്ഥാപനങ്ങൾ ലോറികളിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇരിട്ടി മേഖലയിൽ പഴശ്ശി പദ്ധതി ജലാശയ സാന്നിധ്യത്തിലാണ് ഏറെക്കുറെ വീട്ടുകിണറുകളിലടക്കം ജല ലഭ്യത ഉറപ്പാക്കുന്നത്. ഇടവിട്ട് വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.










0 comments