സിവിൽ പൊലീസ് ഓഫീസറുടെ വീടിന് ബോംബേറ്
ആർഎസ്‌എസുകാരനായ പ്രതിയുടെ ജാമ്യാപേക്ഷ മൂന്നാമതും തള്ളി

തലശേരി
കണ്ണവം സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചെറുവാഞ്ചേരി പൂവത്തൂരിലെ യുപി അർജുന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ മൂന്നാംതവണയും ജില്ലാ സെഷൻസ് കോടതി തള്ളി. ആർഎസ്‌എസുകാരനായ മാനന്തേരി ചുണ്ടയിൽ പള്ളിയത്ത്‌ഞാലിൽ ഹൗസിൽ അമൽരാജിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 11 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണ് പ്രതിയെന്നും കാപ്പക്കേസിൽ ജയിലിൽ കിടക്കുന്പോഴാണ് ബോംബേറിയാൻ നിർദേശം നൽകിയതെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂട്ടർ കെ അജിത്ത്‌കുമാറിന്റെ വാദം പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. മാർച്ച് 19ന് പുലർച്ചെ 12.15നാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കൂടിയായ അർജുന്റെ വീടിന് ബോംബെറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസുകാരന്റെ റിപ്പോർട്ട് പ്രകാരമാണ് കാപ്പകേസിൽ ഉൾപ്പെടുത്തിയെന്ന് തെറ്റിദ്ധരിച്ചാണ് വിയ്യൂർ ജയിലിൽ കഴിയുന്പോൾ അമൽരാജ് അക്രമത്തിന് നിർദേശം നൽകിയത്. ബൈക്കിലെത്തി ബോംബെറിഞ്ഞ കോളയാട് സ്വദേശി കെ രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരെ പിടികൂടിയപ്പോഴാണ് അമൽരാജിന്റെ പങ്ക് വെളിപ്പെട്ടത്.









0 comments