കുത്തിയൊലിക്കുന്നു വേദനകൾ

കനത്ത മഴയെത്തുടർന്ന് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചെങ്ങളായിയുടെ ആകാശദൃശ്യം
കണ്ണൂർ
ജില്ലയിൽ ഞായർ പകൽ മഴയ്‌ക്ക് അൽപം ശമനമുണ്ടായെങ്കിലും ശനിയാഴ്‌ച ഒഴുക്കിൽപ്പെട്ട രണ്ടുപേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരരച്ചിൽ തുടരുകയാണ്. കൂത്തുപറന്പ് കൈതേരിയിൽ കാലവർഷത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് ടാക്‌സി ഡ്രൈവർ മരിച്ചു. കൈതേരി ഇടത്തിൽ മീത്തലെപുരയിൽ എൻ രാരീഷ് (അപ്പു–44) ആണ് മരിച്ചത്. മലയോരമേഖലയിൽ ഒറ്റപ്പെട്ട മഴയുണ്ട്. പുഴകളിൽ ജലനിരപ്പ് ഉയർന്നുകിടക്കുകയാണ്. ജില്ലയിൽ ഒരുവീട് പൂർണമായും 47 വീട് ഭാഗികമായും തകർന്നു. 18 ക്യാന്പുകളിലായി 876പേരുണ്ട്. വയനാട്ടിലേക്കുള്ള കൊട്ടിയൂർ – ബോയ്‌സ് ടൗൺ പാല്‍ചുരം റോഡ് വഴിയുള്ള ഗതാഗതം പർണമായും നിരോധിച്ചു. പേരിയ നിടുംപൊയില്‍ റോഡിലും ഉച്ചയോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി ഗതാഗതം മുടങ്ങി. ഇതോടെ വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന രണ്ട് പാതകളും അടഞ്ഞുകിടക്കുയാണ്. ഇരുഭാഗത്തും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മലയോര മേഖലയിൽ വൻ നാശമുണ്ട്. ശ്രീകണ്‌ഠാപുരം, ചപ്പാരപ്പടവുകളിൽ രാവിലെ മുതൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പല വീടുകളിലും കടകളിലും വെള്ളംകയറി. പുളിങ്ങോത്ത് രക്ഷാപ്രവർത്തനത്തിനിടെ തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിനെയും (36) പേരാവൂർ കാഞ്ഞിരപ്പുഴയിൽ വി പി ഹനീഫയെയുമാണ് കാണാതായത്. ഇരുവർക്കുമായി തിരച്ചിൽ തുടരുകയാണ്.










0 comments