തളിപ്പറന്പിൽ ആൾക്കടലിരന്പം

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ സംസാരിക്കുന്നു
തളിപ്പറന്പ്
കരകാണാക്കടലുപോലെ ഒഴുകി പടരുകയായിരുന്നു ജനം. സ്വീകരണ പന്തൽ നിറഞ്ഞുകവിഞ്ഞ് പാതയോരങ്ങളും കടന്ന് പടർന്നു. സംസ്ഥാനത്തെ കാലാനുസൃതമായി പുതുക്കിപണിത, നവകേരളത്തിലേക്ക് നയിച്ച ഒരുമുന്നണിയുടെ അമരക്കാരെ കാണാനും കേൾക്കാനും ആബാലവൃദ്ധം അണിനിരന്ന് വരുന്ന കാഴ്‌ചയാണത്. സാധാരണക്കാരുടെ ജീവിത നിലവാരമുയർത്തുന്ന എണ്ണിയാൽ തീരാത്ത നന്മകൾ തൊട്ടറിഞ്ഞവർ തളിപ്പറമ്പിൽ നൽകിയ എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ സ്വീകരണ കേന്ദ്രത്തിലെത്തി. പകൽ മൂന്നിന് നിശ്ചയിച്ച ജാഥയെ സ്വീകരിക്കാൻ ഒന്നരയോടെ തന്നെ തളിപ്പറന്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ജനക്കൂട്ടം ആവേശത്തോടെ ഓരോ കൈവഴികളായി എത്തിയിരുന്നു. നാടൻപാട്ട് കലാകാരൻ റംഷി പട്ടുവത്തിന്റെ നേതൃത്വത്തിൽ മയ്യിൽ അഥീന നാടക നാട്ടറിവ് ടീമിന്റെ നാടൻ പാട്ടുകളോടെയാണ് സ്വീകരണ കേന്ദ്രത്തിലേക്ക് പ്രവർത്തകരെ സ്വീകരിച്ചത്. എൽഡിഎഫ് നേതാക്കൾ പ്ലാസ ജങ്‌ഷനിൽനിന്ന് വികസന മുന്നേറ്റ ജാഥയെ സ്വീകരിച്ചു. കാക്കാത്തോട് ബസ് സ്‌റ്റാൻഡിലേക്ക് വാദ്യമേളങ്ങളുടെ അകന്പടിയോടെ ചുവന്ന കൊടി തോരണങ്ങളും ചുവപ്പും വെള്ളയും ബലൂണുകളും തെയ്യക്കോലങ്ങളും ഒപ്പനയും നൃത്ത വേഷങ്ങളുമായാണ് വരവേറ്റത്. ജാഥാ ലീഡറായ എം വി ഗോവിന്ദനെ സംഘാടക സമിതി കൺവീനർ കെ സന്തോഷ് തലപ്പാവ് അണിയിച്ച് സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ സംഘാടക സമിതി ചെയർമാൻ കെ വി ഗോപിനാഥ് അധ്യക്ഷനായി. ജാഥാംഗം കെ എസ് സലീഖ സംസാരിച്ചു. സംഘാടകസമിതി കൺവീനർ കെ സന്തോഷ് സ്വാഗതം പറഞ്ഞു. രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ അച്ഛൻ ജി രാജേന്ദ്രൻ, പന്നിയൂരിലെ രക്തസാക്ഷി പി കൃഷ്‌ണന്റെ സഹോദരൻ പി ചന്ദ്രൻ, നടൻ സന്തോഷ് കീഴാറ്റൂർ, ചലച്ചിത്ര പ്രവർത്തകരായ ഷെറി തളിപ്പറന്പ്, വിജേഷ് വിശ്വം, നടി രജിത മധു, എൽഡിഎഫ് നേതാക്കളായ എം വി ജയരാജൻ, ടി വി രാജേഷ്, കെ കെ രാഗേഷ്, എൻ ചന്ദ്രൻ, ടി കെ ഗോവിന്ദൻ, പി കെ ശ്യാമള, സി എം കൃഷ്‌ണൻ, കെ സി ഹരികൃഷ്‌ണൻ, എൻ അനിൽകുമാർ, സി പി മുരളി, സി പി സന്തോഷ്‌കുമാർ, സി പി ഷൈജൻ, എ പ്രദീപൻ, കെ സാജൻ, കെ വിനോദ്‌കുമാർ, സി വത്സൻ, പി വി അനിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.










0 comments