വ്യാജരേഖ ചമച്ച് പദവി നേടി
മിൽമ എറണാകുളം യൂണിയൻ ഭരണസമിതി പുറത്തേക്ക്

കെ പി വേണു
Published on Aug 09, 2026, 02:46 AM | 1 min read
കളമശേരി
വ്യാജരേഖകളുടെ പിൻബലത്തിൽ മിൽമ എറണാകുളം മേഖലാ യൂണിയൻ ഭരിക്കുന്ന ചെയർമാനും ഭരണസമിതി അംഗങ്ങൾക്കും പുറത്തേക്ക് വഴിതെളിയുന്നു. കോട്ടയം, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകൾ ഉൾപ്പെട്ട മേഖലാ യൂണിയനിൽ കടുത്ത വി ഡി സതീശൻ വിഭാഗക്കാരാണ് ഭരണസമിതിയംഗങ്ങൾ.
മേഖലാ യൂണിയൻ ചെയർമാനും പുത്തൻകുരിശ് ക്ഷീരസംഘം പ്രസിഡന്റുമായ സി എൻ വത്സലൻപിള്ള, ഭരണസമിതി അംഗങ്ങളായ രാധാകൃഷ്ണൻ മോനിപ്പിള്ളി, പി വി ജോർജ്, മേഖലാ യൂണിയൻ ഡയറക്ടർ ബോർഡ് അംഗവും വാരപ്പെട്ടി ക്ഷീരസംഘം പ്രസിഡന്റുമായ പി എസ് നജീബ്, വാരപ്പെട്ടി സംഘം ഭരണസമിതി അംഗങ്ങളായ കെ എ വിനോദ്, കുന്നുംപുറത്ത് എബിൻ എൽദോസ്, നാരായണിയമ്മ, സിസിലി മാണി, വിനീത് തോമസ് എന്നിവർക്കെതിരെയുള്ള പരാതിയിൽ അന്വേഷണം പൂർത്തിയായി നടപടിക്കായി ഫയൽ, മൃഗസംരക്ഷണ- ക്ഷീരവികസന സ്പെഷ്യൽ സെക്രട്ടറിക്ക് മുന്നിലാണുള്ളത്.
ഇതുസംബന്ധിച്ച് വാളകം റാക്കാട് മാനംകുഴക്കൽ അനന്തു ഭാസി കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ മിൽമ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. പശുവോ തൊഴുത്തോ സ്വന്തമായില്ലാത്ത വത്സലൻപിള്ളയും നജീബും മേഖലാ യൂണിയനിലേക്ക് മത്സരിക്കാൻ വ്യാജരേഖ സൃഷ്ടിച്ചതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് വത്സലൻപിള്ളയും നജീബും ഉൾപ്പെടെ ഒമ്പതുപേർ സംഘം ഭരണസമിതിയിൽ തുടരുന്നതിൽനിന്ന് എറണാകുളം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അയോഗ്യരാക്കി 2025 ഏപ്രിൽ ഏഴിന് ഉത്തരവിറക്കി. ഇതോടെ ഇവർ ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ ഒമ്പതിന് ഹർജി പരിഗണിച്ച ഹൈക്കോടതി, തുടർനടപടി സർക്കാരിന് വിട്ടു. ഈ സാഹചര്യത്തിൽ യൂണിയൻ ഭരണസമിതി പിരിച്ചുവിടുക എന്നതുമാത്രമാണ് സർക്കാരിന് ചെയ്യാനുള്ളത്.









0 comments