ശ്രീകണ്ഠപുരം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനെ അറസ്റ്റ്ചെയ്യാൻ കോടതി ഉത്തരവ്

തളിപ്പറമ്പ്
വാഹനാപകട നഷ്‌ടപരിഹാര കേസിൽ ഉൾപ്പെട്ട ശ്രീകണ്ഠപുരം നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനെ അറസ്റ്റ്ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്. ശ്രീകണ്ഠപുരം നഗരസഭ സ്ഥിരംസമിതി ചെയർമാൻ പി നൂറുദ്ദീനെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ എൻ പ്രശാന്ത് ഉത്തരവിട്ടത്. കുറുമാത്തൂർ രാജീവ് ഗാന്ധി ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന സെക്യൂരിറ്റി തൊഴിലാളി രമേശന്റെ പരാതിയിലാണ് ഉത്തരവ്. നാല് വർഷംമുമ്പ് രമേശന്റെ പത്തൊന്പതുകാരൻ മകൻ നൂറുദിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർ ബൈക്കിടിച്ച് ചെറുക്കളയിൽ മരിച്ചിരുന്നു. അന്ന് വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. കേസിൽ അന്യായക്കാരന് പലിശ ഉൾപ്പെടെ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിരുന്നു. പിഴ അടയ്‌ക്കാൻ വരുമാനമില്ലെന്നായിരുന്നു നൂറുദ്ദീന്റെ വാദം. ശ്രീകണ്ഠപുരം നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നൂറുദ്ദിൻ മത്സരിച്ചപ്പോൾ നാമനിർദ്ദേശ പത്രിക സമർപ്പണത്തിൽ നൽകിയ അഫിഡവിറ്റിൽ 85 ലക്ഷം രൂപ വിലമതിക്കുന്ന കാറുണ്ടെന്നും, ബിസിനസിൽനിന്ന് 25,000 രൂപ മാസ വരുമാനം ഉണ്ടെന്നും, 3050 അടി തറ വിസ്തീർണമുള്ള വീടുണ്ടെന്നും മറ്റുബാധ്യതകളില്ലെന്നും പറഞ്ഞിരുന്നു. ഇത് കോടതിയിൽ തെളിയിക്കാൻ അന്യായക്കാരന് സാധിച്ചു. എതിർ കക്ഷിക്ക് സ്വത്തുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നൂറുദ്ദീനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇൗ മാസം 13നകം നൂറുദ്ദീനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണം. അന്യായക്കാരനുവേണ്ടി അഡ്വ. കെ ജെ ചാക്കോ ഹാജരായി.











0 comments