ആർഎസ്‌എസ് നേതാവ് അനിൽ മിശ്രയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയെന്ന് എസ്‌ഐടി
print edition 40 ദിവസം; കാണിക്ക കട്ടത് 70 തവണ; സുരക്ഷയൊരുക്കുന്നതിൽ ട്രസ്റ്റ് പരാജയം


സ്വന്തം ലേഖകൻ
Published on Jul 08, 2026, 02:44 AM | 1 min read
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽനിന്ന് 40 ദിവസത്തിനിടെ 70ലേറെ തവണ കാണിക്കപ്പണം കടത്തിയതായി എസ്‌ഐടി കണ്ടെത്തൽ. ക്ഷേത്രട്രസ്റ്റ് നിയോഗിച്ച എട്ട് ജീവനക്കാർ വസ്‌ത്രങ്ങളിലും ഷൂസുകളിലും പണമൊളിപ്പിച്ച് കടത്തിയതിന്റെ തെളിവുകൾ അന്വേഷകസംഘം ശേഖരിച്ചു. മോഷണം തടയാൻ ഒരുതരത്തിലുള്ള സുരക്ഷയും ക്ഷേത്രത്തിലേർപ്പെടുത്തിയിട്ടില്ല.
രാജിവച്ച ട്രസ്റ്റ് അംഗവും ആർഎസ്‌എസ് നേതാവുമായ അനിൽമിശ്ര ഗുരുതര വീഴ്ചവരുത്തിയെന്നും അന്വേഷകസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 27 മുതൽ ജൂൺ അഞ്ചുവരെയുള്ള 40 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് എസ്‌ഐടിക്ക് ലഭിച്ചത്. 180 ദിവസം സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും രാമക്ഷേത്രത്തിൽ 40 മുതൽ 45 ദിവസം മാത്രമാണ് നിലനിർത്തുന്നത്. ഏപ്രിൽ 27നുമുമ്പുള്ള ദൃശ്യങ്ങൾക്കൂടി ലഭിച്ചാൽ കൊള്ളയുടെ വ്യാപ്തി കൂടുതൽ വ്യക്തമാകും.
കാണിക്കപ്പണം എണ്ണൽ, സൂക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് അനിൽ മിശ്രയായിരുന്നു. ക്ഷേത്രത്തിലേക്ക് ലഭിച്ച കോടികളുടെ വിലപിടിപ്പുള്ള വസ്‌തുക്കളും പണവും മോഷ്ടിക്കപ്പെടുന്നത് തടയാൻ ട്രസ്റ്റും ചുമതലക്കാരനും ഇടപെട്ടില്ല. ഇൗ അലംഭാവവും കാണിക്കക്കൊള്ളയ്‌ക്ക് വഴിയൊരുക്കി.
കാമുകിക്ക് ഐ ഫോൺ വാങ്ങിയെന്ന് പ്രതി
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കയിൽ നിന്നും കൊള്ളയടിച്ച പണം പ്രതികൾ ആഡംബര ജീവിതത്തിനായി ചെലവിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മോഷ്‌ടിച്ച പണം മുടക്കി ബന്ധുക്കൾക്കും കാമുകിക്കും സുഹൃത്തുക്കൾക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങിയതായി അറസ്‌റ്റിലായ ക്ഷേത്രം ജീവനക്കാരൻ അവിനാശ് ശുക്ല കുറ്റസമ്മതം നടത്തി.
സഹോദരന്റെ വിവാഹപാർടി നടത്താനും അവിനാശ് ശുക്ല കൊള്ളമുതൽ വിനിയോഗിച്ചു. കാമുകിക്ക് ഐ ഫോൺ സമ്മാനിച്ചതിന് പുറമേ അവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ കൈമാറി. 3.5 ലക്ഷം മുടക്കി കാറും വാങ്ങി. അവിനാശ് ശുക്ലയുടെ വീട്ടിൽനിന്ന് നേരത്തെ 20 ലക്ഷം രൂപ കണ്ടെത്തിയിരുന്നു.











0 comments