print edition ഗുളിക കഴിക്കാൻ വെള്ളമെടുത്തു: യുപിയില്‍ ദളിത് തൊഴിലാളിക്ക് ക്രൂരമർദനം

Representative Image | AI
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ ഗുളിക കഴിക്കാൻ കുടത്തിൽനിന്ന് വെള്ളമെടുത്തതിന് ദളിത് തൊഴിലാളിക്കുനേരെ ക്രൂരമർദനവും കൊലവിളിയും. പെയിന്റിങ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭോല ഗൗതമിനെയാണ് അക്രമിച്ചത്. കഴിഞ്ഞ 23ന് നടന്ന സംഭവം ചൊവ്വാഴ്ചയാണ് പുറംലോകമറിഞ്ഞത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഭോല ഗൗതം വാരാണസിയിൽ 12 ദിവസത്തോളം ചികിത്സയിലായിരുന്നു. ഞായറാഴ്ച ആശുപത്രിവിട്ടയുടനെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് വിവരം പൂഴ്‌ത്തിവയ്ക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ പ്രതിഷേധമുയർത്തി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ഭോല ഗൗതമിന് തലവേദന അനുഭവപ്പെട്ടു. അടുത്തുകണ്ട ക്ലിനിക്കിൽനിന്ന് ഗുളിക വാങ്ങി അവിടെ സൂക്ഷിച്ച കുടത്തിൽനിന്ന് വെള്ളമെടുത്തു. ഇതോടെ ‘വെള്ളം അശുദ്ധ’മായെന്ന് ആക്രോശിച്ച് വടികൊണ്ട് പൊതിരെ തല്ലി. മർദനത്തിൽ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു. ദളിതർക്കുനേരെയുള്ള അതിക്രമങ്ങൾ യുപിയില്‍ തുടർക്കഥയാണ്.











0 comments