റോബോട്ടുകൾ പോരടിച്ചു
തരംഗമായി എക്സ്പ്ലോർ 24

കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ എക്‌സ്‌പ്ലോർ 24ൽ നടന്ന ‘റോബോവാറി’ൽ നിന്ന്
രാജേഷ് ബക്കളം
Published on Feb 10, 2025, 02:30 AM | 2 min read
ധർമശാല
ലോകത്തിന്റെ മാറ്റത്തിന് വഴിവയ്‌ക്കുന്ന യന്ത്രങ്ങൾ തമ്മിൽ മത്സരിച്ചാലോ. നാശം ആർക്കാണ്. മനുഷ്യന്റെ ചിന്തകൾക്ക് ഒപ്പം വളർന്ന ടെക്നോളജിയെ നന്മയുടെ പക്ഷത്ത് നിർത്തണമെന്ന ആശയത്തിലാണ് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ എക്‌സ്‌പ്ലോർ 24ൽ ‘റോബോവാർ’ ഒരുക്കിയത്. വിവിധ കോളേജുകളിൽനിന്നുള്ള റോബോട്ടുകൾ തമ്മിൽ പരസ്പരം പോരടിച്ചു. ഇത് ഒരേസമയം ആശങ്കയോടെയും അത്ഭുതത്തോടെയുമാണ് ശാസ്‌ത്ര കുതുകികൾ കണ്ടത്. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ സംഘടിപ്പിച്ച അഖിലേന്ത്യ മൾട്ടി ഫെസ്‌റ്റ് ‘എക്‌സ്‌പ്ലോർ –-24’ പുതുതലമുറയുടെ സാങ്കേതിക വിജ്ഞാനമാണ് തുറന്നുകാട്ടിയത്. 2019ലെ എക്‌സ്‌പ്ലോറിന് ശേഷം ആറ് വർഷത്തിന്‌ശേഷം ശാസ്‌ത്ര സാങ്കേതിക രംഗത്ത് സംഭവിച്ച മാറ്റങ്ങളിൽ യുവതലമുറയുടെ പങ്കിനെ അടയാളപ്പെടുത്തുകയായിരുന്നു പരിപാടി. പുതിയകാലത്ത് റോബോട്ടിക്‌സിന്റെ വിപുലമായ സാധ്യത തുറന്നുകാട്ടിയ ഫെസ്‌റ്റിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ എൻജിനിയറിങ് കോളേജുകൾ, ആർട്‌സ് കോളേജുകൾ, സ്‌കൂളുകൾ പങ്കെടുത്തു. റോബോട്ടിക്‌സ് മത്സരങ്ങൾ, ശിൽപ്പശാലകൾ, ഡ്രോൺ ഷോ, കൾച്ചറൽ പ്രോഗ്രാമുകൾ, പൊതുപരിപാടികൾ, ഫാഷൻഷോ എന്നിവയും ഒരുക്കി. പുതുതലമുറ കാറുകളുടെ അഴകും ആധുനിക സങ്കേതികവിദ്യയും തുറന്നുകാട്ടിയ ഓട്ടോഷോയും ആകർഷകമായിരുന്നു. റോബോ ഫെസ്റ്റിൽ കണ്ണൂർ ഗവ. എൻജി. കോളേജ് ഒന്നാമത് ഗുജറാത്ത് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്‌നോജി അഹമ്മദാബാദിൽ സംഘടിപ്പിച്ച ഇന്ത്യ പ്രിമിയർ റോബോട്ടിക്‌സ് സംഘടിപ്പിച്ച റോബോ ഫെസ്‌റ്റിൽ തിളങ്ങി കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്. മൂന്ന് ഘട്ടത്തിൽ ഏഴ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 1500 കോളേജുകളെ പിന്നിലാക്കിയാണ് നാല് മിടുക്കർ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിനെ ഒന്നാമതെത്തിച്ചത്. 10 ലക്ഷം രൂപ ഒന്നാംസമ്മാനം നേടിയ മത്സരം സ്വന്തം കോളേജിൽ എക്‌സ്‌പ്ലോർ 24ലും പ്രദർശിപ്പിച്ചു. രണ്ട് ചക്രമുള്ള റോബോട്ട് നിശ്ചിതസ്ഥലത്ത് നിശ്‌ചിത രേഖയിലൂടെ സഞ്ചരിച്ച് ഒരുലിറ്റർ വെള്ളമെടുത്ത് തുളുമ്പിമറിയാതെ സഞ്ചരിച്ച് ലക്ഷ്യസ്ഥലത്തെത്തി നിൽക്കും. അവസാന വർഷ ബിരുദ വിദ്യാർഥികളായ ഹേമന്ത് കൃഷ്‌ണൻ, സി വി സായുജ്, ജെ വേദശ്രീ, കെ അശ്വിൻ എന്നിവരുടെ സംഘമാണ് സാങ്കേതിക വിദ്യയോടൊപ്പം മനുഷ്യന്റെ ചിന്തകളുടെ വളർച്ചയെ പ്രതിഫലിപ്പിച്ചത്. ആക്സിസ് പ്രൊ റോബോട്ടിന്റെ പ്രകടനം പ്രദർശനത്തിനെത്തിയവരെ അതിശയപ്പെടുത്തി. ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വകുപ്പിലെ അസി. പ്രൊഫസർ കെ കെ അജിത്തിന്റെ നേതൃത്വത്തിലാണ് പ്രൊജക്ട് ഒരുക്കിയത്.










0 comments