ഇൗ കസേരയിൽ പെണ്ണിനെന്താണ് കുഴപ്പം

എൻടിടിഎഫ് തലശേരി കേന്ദ്രത്തിന്റെ പ്രിൻസിപ്പലായ വി എം സരസ്വതി വിദ്യാർഥികൾക്കൊപ്പം
സ്വന്തം ലേഖിക
Published on Mar 08, 2026, 02:30 AM | 1 min read
തലശേരി
പുരുഷന്മാർ കളംനിറയുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ അമരത്തിരുന്ന് ചരിത്രം തിരുത്തുകയാണ് വി എം സരസ്വതി. സ്ത്രീകൾ സാങ്കേതിക വിദ്യാഭ്യാസം നേടാൻ മടിച്ചിരുന്ന കാലത്ത് സന്ദേഹമില്ലാതെ കടന്നുവന്ന പെൺകുട്ടിയിപ്പോൾ എൻടിടിഎഫ് (നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ) തലശേരി കേന്ദ്രത്തിന്റെ പ്രഥമ വനിതാ പ്രിൻസിപ്പലാണ്. 1991- ൽ ബംഗളുരു ഇലക്ട്രോണിക് സിറ്റി ക്യാമ്പസിൽനിന്ന് ത്രിവത്സര ഇലക്ട്രോണിക്സ് ഡിപ്ലോമ പൂർത്തിയാക്കിയ സരസ്വതി ഗവേഷണ-വികസന എൻജിനിയറായി ദീർഘകാലം പ്രവർത്തിച്ചു. അധ്യാപനത്തോടുള്ള അഭിനിവേശവും വ്യാവസായിക അനുഭവം യുവതലമുറയ്ക്ക് പകർന്നുനൽകാനുള്ള ആഗ്രഹവും കാരണം 2005-–ൽ എൻടിടിഎഫിൽ സീനിയർ ട്രെയിനിങ് ഓഫീസറായെത്തി. 2025 ൽ സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്ന ആദ്യ വനിതയായി. 1959-ൽ തലശേരി നെട്ടൂരിൽ സ്വിസ് സർക്കാരിന്റെ സഹകരണത്തോടെ ആരംഭിച്ച എൻടിടിഎഫ് ഇപ്പോൾ ഇന്ത്യയിലുടനീളം 15- കേന്ദ്രങ്ങളുള്ള സ്ഥാപനമാണ്. വിദേശികൾ ഉൾപ്പെടെ കൈയാളിയ പ്രിൻസിപ്പൽ പദവിയിൽ ആദ്യമായാണ് വനിത എത്തുന്നത്. സാങ്കേതിക വിദ്യാഭ്യാസത്തിനപ്പുറം പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്താനും നൂതന തൊഴിൽ സാധ്യതകൾ ഒരുക്കാനുമാണ് ശ്രമമെന്ന് സരസ്വതി നയം വ്യക്തമാക്കുന്നു. ഈ പെൺകരുത്തിനെ, അന്താരാഷ്ട്ര വനിതാ ദിനത്തിൽ സഹപ്രവർത്തകരും വിദ്യാർഥികളും ചേർന്ന് ആദരിക്കും. രാമന്തളി കുന്നരുവിലെ മണ്ണില്ലം കുടുംബാംഗമാണ്. ഭർത്താവ്: ബംഗളുരു സീമൻസ് എനർജി ഇന്ത്യ ലിമിറ്റഡിൽ അഡ്മിനിസ്ട്രേഷൻ മാനേജർ എം കേശവൻ. മക്കൾ: ഡോ. ഐശ്വര്യ കേശവൻ, ആര്യ കേശവൻ (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്).










0 comments