ലീഗ് ഭീകരതയുടെ രക്തസാക്ഷി: പി ജയരാജൻ

തളിപ്പറമ്പ് മുസ്ലിംലീഗ് ആക്രമണത്തിന്റെ രക്തസാക്ഷിയാണ് തളിപ്പറമ്പ് അരിയിലെ വെല്യേരി മോഹനനെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ലീഗ് ആക്രമണത്തിൽ അതിക്രൂരമായി പരിക്കേറ്റ് ശയ്യാവലംബിയായി 13 വർഷം വേദന സഹിച്ച് ജീവിച്ചുമരിച്ച ധീര രക്തസാക്ഷിയാണദ്ദേഹം. അരിയിൽ ലീഗിന് നല്ല സ്വാധീനമുണ്ട്. ഇവിടത്തെ ഒരുകൂട്ടം ലീഗുകാർ സിപിഐ എം പ്രവർത്തനം ഇവിടെ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടർച്ചയായി ലീഗ് ആക്രമണങ്ങളുണ്ടായതറിഞ്ഞ് 2012 ഫെബ്രുവരി 19ന് ലീഗുകാർ തകർത്ത സിപിഐ എം ഓഫീസുകളും കടകളും വീടുകളും കാണാനാണ് എംഎൽഎയായിരുന്ന ടി വി രാജേഷിനും തളിപ്പറമ്പിലെ പാർടി നേതാക്കൾക്കുമൊപ്പം അരിയിലെത്തിയത്. പക്ഷേ, ഞങ്ങളുടെ വാഹനമുൾപ്പെടെ ആക്രമിക്കപ്പെട്ടു. പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. കലക്ടറേറ്റിൽ ചേർന്ന ലീഗ് നേതാക്കൾ ഉൾപ്പെടെയുള്ള സർവകക്ഷി യോഗം ഇൗ ആക്രമണത്തെ അപലപിച്ചു. പിന്നീട് ലീഗും മറ്റും നിലപാടിൽ മാറ്റം വരുത്തിയെങ്കിലും ഭീതിയിലായ പല സിപിഐ എം പ്രവർത്തകരും വീടുകൾ ഒഴിഞ്ഞു. എന്നാൽ, ആശാരി പണിക്കാരനായിരുന്ന മോഹനൻ വീടൊഴിഞ്ഞില്ല. ഫെബ്രുവരി 21ന് രാവിലെ 8.30ന് വീട്ടിലെത്തിയ ലീഗ് അക്രമികൾ മോഹനന്റെ ശരീരമാസകലം വെട്ടിപ്പിളർന്ന് വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. കുടുംബക്കാരും നാട്ടുകാരും ചേർന്നാണ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. ജീവൻ രക്ഷിക്കാനായെങ്കിലും ജീവച്ഛവമായ മോഹനൻ എല്ലാ അർഥത്തിലും ലീഗ് ഭീകരതയുടെ രക്തസാക്ഷിയാണെന്നും പി ജയരാജൻ പറഞ്ഞു.









0 comments