ചക്കരക്കൽ കൺവൻഷൻ സെന്ററിന് കല്ലിട്ടു
ആസൂത്രണ ബോർഡിന്റെ പ്രവർത്തനം നാടിനെ അഭിവൃദ്ധിപ്പെടുത്തി: മുഖ്യമന്ത്രി

ചക്കരക്കൽ
സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ നാടിന്റെ വളർച്ചയ്‌ക്കും സമഗ്ര അഭിവൃദ്ധിക്കും വഴിതെളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെമ്പിലോട് പഞ്ചായത്ത് ചക്കരക്കല്ലിൽ നിർമിക്കുന്ന കൺവൻഷൻ സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കൃത്യമായ ദിശാബോധത്തോടെ നടപ്പാക്കിയ വികസന നയങ്ങളാണ് സംസ്ഥാനത്തെ രാജ്യത്തിന് മാതൃകയായ നിലയിലേക്കെത്തിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ കേരളത്തിൽ ആസൂത്രണബോർഡ് കാര്യക്ഷമമായി പ്രവർത്തിച്ചതിന്റെ ഫലമായി വികസന അജൻഡ തയ്യാറാക്കി നടപ്പാക്കാൻ കഴിഞ്ഞു. 2016 മുതൽ ബദൽനയങ്ങളിലൂടെ വികസന പ്രവർത്തനങ്ങൾ ക്രമബദ്ധമായി മുന്നോട്ടുകൊണ്ടുപോയതിന്റെ ഗുണഫലങ്ങളാണ് ഇന്ന് സംസ്ഥാനത്ത് പ്രകടമാകുന്നത്. വികസന പ്രവർത്തനങ്ങളോടൊപ്പംതന്നെ ക്ഷേമപ്രവർത്തനങ്ങളും ഒരേസമയം നടപ്പാക്കാനായതിലൂടെ രാജ്യത്തിന് മാതൃകയായ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വിവിധ തരത്തിലുള്ള വികസന പദ്ധതികൾ നടപ്പാക്കി. ഇതിന്റെ ഭാഗമായിട്ടാണ് ദേശീയ ശരാശരിയെ മറികടക്കുന്ന വളർച്ച കേരളം കൈവരിച്ചത്. നവംബർ ഒന്നോടെ സംസ്ഥാനത്ത് അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞത് സാമൂഹ്യരംഗത്തെ ശക്തമായ ഇടപെടലുകളുടെ ഫലമാണ്. നവകേരളം പദ്ധതിയുടെ ഭാഗമായി ലോകത്തിലെ വികസിത രാജ്യങ്ങളുടെയും മധ്യവരുമാന രാഷ്ട്രങ്ങളുടെയും നിലവാരത്തിലേക്ക് കേരള സമൂഹത്തെ ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പിലോട് പഞ്ചായത്ത് സംസ്ഥാന ബജറ്റ് ഫണ്ടും നവകേരള മിഷന്റെ ഫണ്ടും ചേർത്ത് ഏഴരകോടി രൂപ ഉപയോഗിച്ചാണ് ചക്കരക്കൽ കൺവൻഷൻ സെന്റർ നിർമിക്കുന്നത്. ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, വി ശിവദാസൻ എംപി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് വി പി ഷൈജ, ഇ ബിന്ദു, മോനിഷ ഹരിദാസ്, കെ ബാബുരാജ്, എം കെ മോഹനൻ, ടി പ്രകാശൻ, എം മുസ്തഫ, കെ കെ അബ്ദുൾ സത്താർ, ബി സുഭാഷ്, കെ പി നസീർ, എന്നിവർ സംസാരിച്ചു. കെ ദാമോദരൻ സ്വാഗതവും എ എൻ ഷംസീർ നന്ദിയും പറഞ്ഞു.










0 comments