ഇടിക്കൂട്ടിലെ പെൺകരുത്ത്

നിരഞ്ജന മധുസൂദനൻ

സ്വന്തം ലേഖകൻ
Published on Mar 11, 2026, 02:00 AM | 1 min read
തലശേരി
ഇൻഡ്യൻ ബോക്സിങ് ഇതിഹാസം മേരി കോമിന്റെ പോരാട്ടവീര്യം നെഞ്ചേറ്റി ഗ്ലൗസണിഞ്ഞ നിരഞ്ജന മധുസൂദനൻ ബോക്സിങ് വേദിയിൽ വിസ്മയമാവുന്നു. പഞ്ചാബിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് റിങ്ങിലിറങ്ങുന്ന ഈ മിടുക്കി ഇതിനകം തലശേരിയുടെയും ബ്രണ്ണൻ കോളേജിന്റെയും അഭിമാനമായിക്കഴിഞ്ഞു. തലശേരി ബ്രണ്ണൻ കോളേജിൽ ബിബിഎ രണ്ടാം വർഷ വിദ്യാർഥിയാണ്. 2022-–ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ നേടിയ സ്വർണ്ണമെഡലിലൂടെയാണ് ട്രാക്കിലായത്. 2023-–ൽ കാഞ്ഞങ്ങാട് നടന്ന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിലെ സ്വർണ്ണവും, 2024-–ലെ ഇന്റർ കോളേജ് യൂണിവേഴ്സിറ്റി നാഷണൽ ചാമ്പ്യൻഷിപ്പിലെ പങ്കാളിത്തവും നിരഞ്ജനയുടെ ബോക്സിങ് കരിയറിലെ നാഴികക്കല്ലുകളാണ്. 2025-–ലെ ഒമ്പതാമത് എലൈറ്റ് വുമൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവായതോടെ സംസ്ഥാനത്തെ മികച്ച ബോക്സർമാരിൽ ഒരാളായി . 2024-–ലെ സംസ്ഥാന സ്കൂൾ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്. പുലർച്ചെ അഞ്ചിന് വീട്ടിൽ ചെയ്യുന്ന കഠിനമായ വർക്കൗട്ടും വൈകുന്നേരങ്ങളിൽ കോളേജ് ഗ്രൗണ്ടിലും തലശേരി മുൻസിപ്പൽ സ്റ്റേഡിയത്തിലുമായി തുടരുന്ന പരിശീലനവും ശനി, ഞായർ ദിവസങ്ങളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറും. ടി കെ അർജുൻ പ്രദീപ്, ടി കെ ദിപിൻ, സി വി അനുഗ്രഹ എന്നിവരുടെ കീഴിലാണ് നിലവിലെ പരിശീലനം. നേരത്തെ കണ്ണൂർ പൊലീസ് മൈതാനിയിൽ രമേഷ് കുമാറിന്റെ കീഴിലായിരുന്നു തുടക്കം. കതിരൂർ അഞ്ചാം മൈൽ സാഫല്യം വീട്ടിൽ കെ മധുസൂദനന്റെയും (എൻടിസി ജനറൽ മാനേജർ) സബിനയുടെയും മകളായ നിരഞ്ജനയ്ക്ക് എല്ലാ പിന്തുണയുമായി സഹോദരി നയനയും ഒപ്പമുണ്ട്.










0 comments