സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ പഞ്ചായത്തംഗം
പേരാവൂരിന്റെ ചരിത്രം വഴിമാറി നവ്യയിലൂടെ

മട്ടന്നൂർ സുരേന്ദ്രൻ
Published on Dec 14, 2025, 03:00 AM | 1 min read
പേരാവൂർ
ജില്ലാ പഞ്ചായത്ത് പേരാവൂർ ഡിവിഷനിൽ എൽഡിഎഫിന് മിന്നുംജയം. ഇവിടെ തകർന്നത് യുഡിഎഫിന്റെ ആധിപത്യം. എസ്എഫ്‌ഐ നേതാവ് നവ്യ സുരേഷിനെ രംഗത്തിറക്കിയാണ് ഇത്തവണ എൽഡിഎഫ് ഡിവിഷൻ പിടിച്ചെടുത്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയാണ് നവ്യസുരേഷ്. 2010ൽ കൊട്ടിയൂർ ഡിവിഷൻ വിഭജിച്ച് പേരാവൂർ ഡിവിഷൻ രൂപീകരിച്ചതുമുതൽ കോൺഗ്രസ് സ്ഥാനാർഥികളെമാത്രം വിജയിപ്പിച്ച ചരിത്രമാണ് പേരാവൂരിനുള്ളത്. 2010-ൽ അഡ്വ. കെ ജെ ജോസഫ്, 2015ൽ സണ്ണി മേച്ചേരി, 2020ൽ ജൂബിലി ചാക്കോ എന്നിവർ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഡിവിഷൻ കൈക്കുള്ളിലാക്കിയത്. എന്നാൽ, ഇത്തവണ യുഡിഎഫിന്റെ കുത്തക നവ്യ സുരേഷിന് മുന്നിൽ തകർന്നടിഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി എസ്എഫ്‌ഐ നേതാവ് നവ്യ സുരേഷിന് മിന്നും ജയമാണ് ഡിവിഷനിലെ വോട്ടർമാർ നൽകിയത്. മാങ്ങാട്ടുപറമ്പ് സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ജേർണലിസം വിദ്യാർഥിനിയാണ്. എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ.കോളേജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിദുദം നേടിയ നവ്യ എസ്എഫ്‌ഐ പേരാവൂർ ഏരിയാ ജോ.സെക്രട്ടറിയും ഡിവൈഎഫ്‌ഐ പേരാവൂർ സൗത്ത് മേഖലാ വൈസ് പ്രസിഡന്റുമാണ്. പേരാവൂർ എഎസ് നഗറിലെ ടി കെ സുരേഷിന്റെയും വി ഡി രാജിയുടെയും മകളാണ്. സഹോദരി: നയന സുരേഷ്.









0 comments