"ഹൃദയപൂർവം’ ഇൗ കല്യാണ സദ്യ

ഇരിട്ടി
രോഗങ്ങളോട് പൊരുതി ആശുപത്രിയിൽ കഴിയുന്നവർക്ക് തന്റെ കല്യാണസദ്യ പൊതിഞ്ഞു നൽകി ഷീന ആയോടൻ. ആഘോഷങ്ങളില്ലാതെ നടത്തിയ താലികെട്ടിന് ശേഷം വിവാഹവസ്‌ത്രത്തിൽ കലവറയിലെത്തിയാണ് മുപ്പത് പൊതികളിലായി വിഭവസമൃദ്ധമായ കല്യാണസദ്യ ഷീന തന്നെ ഡിവൈഎഫ്‌ഐക്ക് കൈമാറിയത്. ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ‘ഹൃദയപൂർവം’ പൊതിച്ചോർ ഞായറാഴ്‌ച നൽകാനുള്ള ചുമതല ഡിവൈഎഫ്ഐ കീഴ്‌പ്പള്ളി മേഖലാ കമ്മിറ്റിക്കായിരുന്നു. വിയറ്റ്നാം, പുതിയങ്ങാടി യൂണിറ്റുകളിൽനിന്ന് ഭക്ഷണം ശേഖരിക്കാനാണ് തീരുമാനിച്ചത്. വിവാഹമായതിനാൽ ഷീനയും വീട്ടുകാരും വൈകിയാണ് വിവരം അറിഞ്ഞത്. എങ്കിലും ഡിവൈഎഫ്‌ഐക്ക് പൊതിച്ചോർ നൽകാൻ വധൂവരന്മാരും ബന്ധുക്കളും മുന്നിട്ടിറങ്ങി. കല്യാണ സദ്യയുടെ വിഭവങ്ങളും ചോറും വിളമ്പിക്കെട്ടി ഡിവൈഎഫ്ഐ പ്രവർത്തകരെ ഏൽപ്പിച്ച ശേഷമാണ് ഷീന കല്യാണ ശേഷമുള്ള ചടങ്ങുകളിലേക്ക് മടങ്ങിയത്. മാതാപിതാക്കളായ ബിജുവും റീനയും സഹോദരൻ ജിനിലും വരൻ ഷിബിനും ഹൃദയപൂർവം ഉച്ചഭക്ഷണ പദ്ധതിക്കൊപ്പംനിന്നതോടെ വിവാഹവേദിയിലെ പൊതിച്ചോർ ഡിവൈഎഫ്ഐക്ക് ലഭിച്ച അംഗീകാരമായി മാറി.










0 comments