ബിജെപിക്കെതിരെ പരസ്യനിലപാടുമായി ന്യൂനപക്ഷ മോർച്ച നേതാവ്

കണ്ണൂർ
പയ്യന്നൂരിലെ യുഡിഎഫ് എംഎൽഎയെ പിന്തുണയ്‌ക്കുന്ന ബിജെപി നേതൃത്വത്തിനെതിരെ പരസ്യ നിലപാടുമായി ന്യൂനപക്ഷ മോർച്ച നേതാവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനായിരം വോട്ട് യുഡിഎഫിന് മറിച്ചുനൽകിയതിലും തെരഞ്ഞെടുപ്പ് ഫണ്ട് വക മാറ്റിയതിലുമുള്ള പ്രതിഷേധം ബിജെപിയിൽ കത്തി നിൽക്കെയാണ് ന്യൂനപക്ഷ മോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പിന്റോ ഫെഡറിക് പരസ്യമായി ഫേസ്‌ബുക്ക് പോസ്‌റ്റിട്ടത്. ബലിദാനികളുടെ കൊലയാളികളെ തള്ളിപ്പറയാത്ത പയ്യന്നൂർ എംഎൽഎയെ എന്തിനാണ് പാർടിയിലെ നേതാക്കൾ പിന്താങ്ങുന്നു എന്നാണ് പോസ്‌റ്റിൽ ചോദിക്കുന്നത്. ‘എംഎൽഎ മത്സരിച്ചു ജയിച്ചത് യുഡിഫ് പിന്തുണയോടെയാണ്. അയാളുടെ എതിർപ്പ് ടി ഐ മധുസൂദനൻ എന്ന വ്യക്തിയോട് മാത്രമാണ്. കോൺഗ്രസിനും മുസ്ലിം ലീഗിനും കുഞ്ഞികൃഷ്ണൻ ഒരു ആപൽ ബാന്ധവൻ ആണ്. ഇലക്ഷൻ ഫണ്ട് വിനിയോഗത്തിലെ അന്വേഷണം പൂർത്തിയാകുമ്പോൾ പാർടിയും സംവിധാനവും അച്ചി വീട്ടിലെ കുടുംബസ്വത്തുപോലെ കൊണ്ട് നടക്കുന്ന ഇവരെയൊക്കെ പരിഗണിക്കേണ്ടി വരാം’ പിന്റോ ഫെഡറിക് ഫേസ്‌ബുക്കിൽ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടും മണ്ഡലത്തിലേക്ക് എത്തിച്ച പണവും വഴിമാറ്റിയെന്ന ആരോപണം ബിജെപി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഇപ്പോഴും സജീവമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വോട്ടിൽ 10,034 വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടമായിരുന്നു. 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിനേക്കാൾ ഏറെ കുറവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പയ്യന്നൂരിൽ കിട്ടിയത്. അതിന്റെ പുകച്ചിൽ തുടരുന്പോഴാണ് ഒരുകോടിക്ക് മുകളിൽ ഫണ്ട് മണ്ഡലത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി ലഭിച്ചിരുന്നുവെന്നും അതൊന്നും താഴേക്ക് എത്തിയിട്ടില്ലെന്നുമുള്ള പുതിയ ആരോപണം പുറത്തുവന്നത്.










0 comments