അക്രമിച്ചത് പുറത്തുനിന്നെത്തിയ യൂത്ത് ലീഗ് നേതാക്കൾ
എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ കല്ലേറ്: 2 പേർക്ക് പരിക്ക്

കണ്ണൂർ
കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ യുഡിഎസ്‌എഫ് സഖ്യം എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. കല്ലേറിൽ രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. കല്ലേറിൽ വിദ്യാർഥിയുടെ താടിയെല്ല് തകർന്നു. എസ്‌എഫ്‌ഐ പെരിങ്ങോം ഏരിയാ വൈസ്‌പ്രസിഡന്റ് ആകാശ് സതീഷ്, കൂത്തുപറന്പിലെ ജെ പി ആദിത് എന്നിവർക്കാണ് പരിക്കേറ്റത്. ആകാശ് സതീഷിനാണ് താടിയെല്ലിന് ഗുരുതര പരിക്ക്. എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആകാശിന് താടിയിൽ ആഴത്തിലുള്ള മുറിവിന് രണ്ട് തുന്നലുമിട്ടു. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റിലും മിന്നുന്ന ജയം നേടിയ എസ്‌എഫ്‌ഐ കാസർകോട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനം എംഎസ്‌എഫിൽനിന്ന് പിടിച്ചെടുത്തു. 27 വർഷമായി തുടർച്ചയായി ജയിക്കുന്നതും എംഎസ്‌എഫുകാരെ പ്രകോപിപ്പിച്ചു. ഇതോടെ പുറത്തുനിന്നെത്തിയ യൂത്ത് ലീഗ് പ്രവർത്തകരാണ് ക്യാന്പസിൽ ആഹ്ലാദപ്രകടനം നടത്തുന്ന എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ കരിങ്കല്ലുകൾ എറിഞ്ഞത്. യൂത്ത് ലീഗ് ജില്ലാ നേതാവായ ഷബീർ എടയന്നൂരിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ക്യാന്പസിന് പുറത്തുനിന്നുള്ളവർ അക്രമം നടത്തിയിട്ടും പൊലീസ് നോക്കിനിന്നു. എസ്‌എഫ്‌ഐ പ്രവർത്തകർ സംയമനം പാലിച്ചതിനാലാണ് വലിയ സംഘർഷം ഒഴിവായത്. ചരിത്ര വിജയത്തിന്റെ ആഹ്ലാദവുമായി എസ്‌എഫ്‌ഐ പ്രവർത്തകർ വിജയികളെ ആനയിച്ച സർവകലാശാല ആസ്ഥാനത്തുനിന്നാരംഭിച്ച പ്രകടനം താവക്കരയിലുടെ പഴയ ബസ്‌സ്‌റ്റാൻഡിൽ സമാപിച്ചു. സ്വീകരണയോഗത്തിൽ എസ്‌എഫ്‌ഐ കാസർകോട് ജില്ലാ പ്രസിഡന്റ് അദിനാൻ അധ്യക്ഷനായി. കെ വി സുമേഷ് എംഎൽഎ, എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ബിപിൻരാജ് പായം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി അഖില, പ്രവിഷ പ്രമോദ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി പി ആദർശ്, സ്വാതി പ്രദീപൻ, കെ കെ ഗിരീഷ്, എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു.










0 comments