സ്ഥാനാർഥികൾക്കും പരിക്ക് എൽഡിഎഫ് പ്രകടനത്തിനുനേരെ ആർഎസ്എസ് അക്രമം

പാനൂർ മൊകേരി പഞ്ചായത്ത് ഏഴാംവാർഡ് എൽഡിഎഫ് സ്ഥാനാർഥി റുക്‌സാനയുടെ വീടിനുനേരെ മുസ്ലിം ലീഗ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് മൊകേരി മാക്കൂൽപീടികയിൽ നടന്ന എൽഡിഎഫ് പ്രതിഷേധ പ്രകടനത്തിനുനേരെ ആർഎസ്എസ് അക്രമം. ഞായർ വൈകിട്ട് ഏഴോടെയാണ് സംഭവം. പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയാണ് സംഘർഷത്തിന് തുടക്കമിട്ടത്. 11-ാം വാർഡിൽനിന്ന് വിജയിച്ച സിപിഐ എം തങ്ങൾപീടിക ബ്രാഞ്ചംഗം എൻ പ്രവീണക്കും 10-ാം വാർഡിൽ മത്സരിച്ച വള്ളങ്ങാട് ബ്രാഞ്ചംഗം പി സജിഷയുമടക്കം ഏഴോളംപേർക്ക് പരിക്കേറ്റു. ആസൂത്രിതമായി അക്രമം ലക്ഷ്യമിട്ട് ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആർഎസ്എസ് സംഘം മാക്കൂൽപീടിക –അക്കാനിശേരി റോഡിലെ താഹ സ്റ്റോർ ഉടമ സിപിഐ എം പ്രവർത്തകൻ കണ്ടോത്ത് ഇസ്മായിലിനെ കടയിൽനിന്ന് പുറത്തേക്ക് വലിച്ചിട്ട് ആക്രമിച്ചു. കടയിലെ സാധന സാമഗ്രികൾ അടിച്ചുതകർത്തു. അക്കാനിശേരി കൂരിയാട്ട് അലന്റെ വീട്ടിൽ കയറി അക്രമം നടത്തി അലനെ മർദിച്ചു. ആർഎസ്എസ് സംഘത്തിന്റെ അക്രമദൃശ്യം മൊബൈയിൽ ചിത്രീകരിക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനും മർദനമേറ്റു. പ്രകോപനമുണ്ടാക്കി കലാപമുണ്ടാക്കാനുള്ള ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ ശ്രമം സിപിഐ എം നേതാക്കളുടെ സമയോചിതമായ ഇടപെടലിലാണ് വഴിമാറിയത്. പാനൂർ പൊലീസ് കേസെടുത്തു.










0 comments