"ലൈഫി'ൽ അടുത്തവർഷത്തോടെ ആറര ലക്ഷം വീട് പൂർത്തിയാകും: മന്ത്രി എം ബി രാജേഷ്

കണ്ണൂർ
ലൈഫ് ഭവന പദ്ധതിയിൽ അടുത്ത വർഷം സംസ്ഥാനത്തൊട്ടാകെ 6.5 ലക്ഷം വീടുകൾ പൂർത്തിയാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും വീട് നൽകിയ ജില്ലയിലെ 62 തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെ 4,51,000 വീടുകളാണ് പദ്ധതി വഴി പൂർത്തിയായത്. ആകെ 5,47,000 പേർക്ക് ലൈഫ് പദ്ധതിയിൽ തുക അനുവദിച്ചു. ശേഷിക്കുന്ന വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. 18,080 കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ ചെലവിട്ടത്. 2080 കോടിയാണ് കേന്ദ്രസർക്കാർ നൽകിയത്. ജില്ലയിൽ 62 തദ്ദേശ സ്ഥാപനങ്ങൾ അർഹരായ മുഴുവൻപേർക്കും വീട് നൽകി എന്നത് സംസ്ഥാനത്തിനാകെ മാതൃകയാണ്. ശേഷിക്കുന്ന സ്ഥാപനങ്ങൾകൂടി ഇതേ മാതൃക പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ ഭൂമി നൽകാൻ തയ്യാറായവരെയും മന്ത്രി ആദരിച്ചു. ജില്ലയിലെ 62 തദ്ദേശസ്ഥാപന അധ്യക്ഷരും ജനപ്രതിനിധികളും മന്ത്രിയിൽനിന്ന് അനുമോദനം ഏറ്റുവാങ്ങി. ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സി എം കൃഷ്ണൻ, ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർമാൻ പി മുകുന്ദൻ, ഗ്രാമപഞ്ചായത്ത് അ സോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ശ്രീധരൻ, തദ്ദേശ വകുപ്പ് ജില്ലാ ജോ. ഡയറക്ടർ ടി ജെ അരുൺ, ലൈഫ് മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ എം പി വിനോദ് കുമാർ, നവകേരള മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവർ പങ്കെടുത്തു.









0 comments