ഉള്ളുരുക്കും പാട്ടുരാവുകൾ

കണ്ണൂർ സന്ധ്യയാകുന്പോൾ വേളാപുരത്തെ ഐക്യകേരള കലാനിലയത്തിൽ ഒരു ഗ്രാമത്തിന്റെ ഓർമകളും സ്വപ്‌നങ്ങളും സംഗീതമാകും. ഹാർമോണിയത്തിന്റെ വയലിന്റെയും ലഹരിപടർത്തുന്ന ഇൗണങ്ങൾക്ക് അകന്പടിയായി പാട്ടിന്റെ അലകളുണരും. സംഗീതത്തോടുള്ള പ്രണയം ഏഴ് പതിറ്റാണ്ടായി തലമുറകളിലൂടെ നെഞ്ചേറ്റുകയാണ് ഇൗ നാട്. 1955ൽ തുടങ്ങിയ വേളാപുരത്തെ ഐക്യകേരള കലാനിലയം സംഗീതം പഠിക്കാനും പങ്കുവയ്‌ക്കാനുമുള്ളവരുടെ സങ്കേതമാണ്. കുറഞ്ഞ ഫീസിൽ ശാസ്‌ത്രീയസംഗീത പഠനക്ലാസുമായിട്ടാണ് തുടക്കം. ബീഡിത്തൊഴിലാളികളടക്കമുള്ളവർ പണികഴിഞ്ഞ് സന്ധ്യയോടെ ഒരു മൂളിപ്പാട്ടുമായ് കലാനിലയത്തിലെത്തും. പരിസരപ്രദേശങ്ങളിലെ പാട്ടുകാരും ഉപകരണങ്ങൾ വായിക്കുന്നവരും കൂടെച്ചേർന്ന് രാവ് പുലരുവോളം പിന്നെ ആഘോഷമാണ്. ഇൗ ഒത്തുചേരൽ സംഘാടകർ അങ്ങേറ്റെടുത്തു. അങ്ങനെ വൈകുന്നേരങ്ങളിലെ ഇൗ സൗജന്യ കലാവിരുന്ന് സ്ഥിരംസംവിധാനമായി. ജീവിതസാഹചര്യങ്ങളിലെ മാറ്റം സദസിനെ ബുധനും ഞായറും രാത്രി ഏഴുമുതൽ 10വരെയാക്കി ക്രമീകരിച്ചു. സംഗീതോപകരണങ്ങൾ വായിക്കുന്നവർക്കൊപ്പം കരോക്കെ സംവിധാനവും നാടൻപാട്ടുകളുമൊക്കെ പാട്ടുസദസ്സിൽ ഇടംപിടിച്ചു. അഞ്ചാംക്ലാസുകാരനായ ജാസ് പ്ലെയർ അമൽജ്യോതാണ് കൂട്ടായ്‌മയിലെ ഇളമുറക്കാരൻ. എഴുപതുകാരൻ എം രാജൻ സീനിയർ പാട്ടുകാരനും. പെൺകുട്ടികളും സ്‌ത്രീകളും സംഘത്തിലുണ്ട്. പാട്ടുകൂട്ടത്തിനായി പുതിയ വേദികളും സംഘാടകർ ഒരുക്കുന്നു. ഗായകൻ രതീഷ് പല്ലവി, കീബോർഡ് കലാകാരൻമാരായ കമറുദ്ദീൻ കീച്ചേരി, ഇഖ്‌ബാൽ കണ്ണൂർ, നാട സംഗീതകാരൻ മൊയ്‌തൂട്ടി, തബലിസ്‌റ്റ് നാരായണൻ പട്ടുവം തുടങ്ങി നിരവധിപേർ കൂട്ടായ്‌മയുടെ ഭാഗമായി. താൽപര്യമുള്ളവർക്കൊക്കെ പാട്ടുസദസിൽ പങ്കാളികളാകാം. കലാനിലയത്തിന്റെ നേതൃത്വത്തിലുള്ള ‘നന്മ’ കലാവിദ്യാലയം പ്രസംഗം, നാടകം, ഉപകരണസംഗീതം, ചിത്രരചന, നൃത്തം തുടങ്ങിയവ ശാസ്‌ത്രീയമായും അഭ്യസിപ്പിക്കുന്നുണ്ട്. ഇരുപതോളംപേരുള്ള ‘ഗോൾഡൻ വേവ്‌സ്’ ഓർക്കസ്‌ട്രയും ബാലവേദിക്കുകഴീലായി പതിനാറുപേരുമായി ‘മിന്നാമിന്നികൾ’ എന്ന നാടൻപാട്ട് ഗ്രൂപ്പുമുണ്ട്. നാടകരംഗത്തും സജീവമാണ്. 64 നാടകങ്ങൾ ഇതിനകം അവതരിപ്പിച്ചു. പ്രസിഡന്റ് എൻ ഉണ്ണിക്കൃഷ്‌ണന്റെയും സെക്രട്ടറി സന്ദീപ് ചുള്ള്യേരിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.










0 comments