മീനടം ഗർജിച്ചു, രാജാവിന്റെ വിജയഭേരിയിൽ

മീനടത്തെ പോർച്ചുഗൽ ആരാധകർ ഉയർത്തിയ റൊണാൾഡോയുടെ കൂറ്റൻ ബോർഡ്
മീനടം മെസി, എംബാപ്പെ, ഹാലണ്ട് ...... പച്ചപ്പുൽത്തകിടിയിൽ മായാജലം തീർക്കുന്പോൾ പറങ്കിപ്പടയുടെ നായകന്റെ വിജയഭേരിക്ക് കാതോർത്ത മീനടം ഗർജിച്ചു. മീനടത്തെ കായികപ്രേമികൾ തങ്ങളുടെ പ്രിയതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ ഫ്ലക്സ് ബോർഡും തൂക്കി കാതോർത്തിരുന്ന റൊണോൾഡോയുടെ ഗർജനം നാടാകെ മുഴക്കി. ഒപ്പം റൊണാൾഡോയുടെ ട്രേഡ് മാർക്ക് വിജയാഹ്ലാദവും. 1966-ലെ ഇംഗ്ലണ്ട് ലോകകപ്പിൽ യൂസേബിയോയുടെ കരുത്തിൽ ലോകത്തെ വിസ്മയിപ്പിച്ച പോർച്ചുഗൽ, പിന്നീട് ലൂയിസ് ഫിഗോയുടെ നേതൃത്വത്തിൽ 2006 -ൽ സെമിഫൈനൽ വരെ കുതിച്ച ചരിത്രമാണ് പറങ്കിപ്പടയ്‌ക്കുള്ളത്. വീരഗാഥകൾ നെഞ്ചേറ്റുന്ന മീനടത്തെ പുതുതലമുറ, റൊണാൾഡോയുടെ നേതൃത്വത്തിലുള്ള പോർച്ചുഗൽ സംഘത്തിനായി മൈതാനം ഒരുക്കുമ്പോൾ അത് കേവലം ഒരു മത്സരത്തിനപ്പുറം വലിയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. യൂറോപ്യൻ കിരീടങ്ങൾ അടക്കം തങ്ങളുടെ കൈയിൽ ഭദ്രമാക്കിയ പോർച്ചുഗീസ് സംഘത്തിന് ലോകകപ്പ് എന്ന സ്വപ്നത്തിലേക്കാണ് സഞ്ചാരം. " ഭൂതകാലം പറഞ്ഞു നടക്കുന്ന കെട്ടുകഥകളല്ല, ഇത് സിംഹാസനം ഒഴിയുന്ന രാജാവിന്റെ അവസാന യുദ്ധത്തിന്റെ കഥയാണ്’—മീനടത്തെ കായിക പ്രേമികൾ ഉയർത്തിയ ഫ്ലക്സ് ബോർഡിലെ വരികൾ. തോൽവികളിൽ പതറാതെ, വിജയങ്ങൾ തേടുന്ന റൊണാൾഡോയുടെ കഠിനാധ്വാനത്തെ തങ്ങളുടെ ജീവിതവുമായി ചേർത്തുപിടിക്കുകയാണ് ഇവർ. കായികം വിനോദമല്ലെന്നും അത് മനുഷ്യന്റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിന്റെയും അടയാളമാണെന്നും മീനടത്തെ ഈ കായിക കൂട്ടായ്മ വീണ്ടും തെളിയിക്കുന്നു. ലോകകപ്പിൽ പോർച്ചുഗലിന്റെ ഓരോ മത്സരവും മീനടത്തെ കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു ഉത്സവമാണ്.









0 comments