ഹൃദയപൂർവം ജുവിൻ രാജു

പിലാത്തറ
വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച തൃശൂർ സ്വദേശി ജുവിൻ രാജുവിന്റെ ഹൃദയം ഇനി കുറ്റൂർ സ്വദേശിയിൽ തുടിക്കും. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കുറ്റൂർ കുഴിക്കാട്ടെ യുവാവ് ഹൃദയം ഏറ്റുവാങ്ങി സുഖം പ്രാപിച്ചുവരുന്നു. ജുവിൻ രാജുവിന്റെ കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ രോഗിക്കും വൃക്കകൾ ലിസി ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും രോഗികൾക്കുമാണ് നൽകുന്നത്. കോർണിയ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റി. കഴിഞ്ഞ 15നാണ് തൃശൂർ ആളൂര്‍ കദളിച്ചിറയില്‍ ജുവിൻ രാജു (16) വിനെയും ബന്ധുവിനെയും പൊലീസ് വാഹനമിടിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടർന്ന് ജുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഹൃദയം ഏറ്റുവാങ്ങിയ കുറ്റൂർ സ്വദേശി കുട്ടിക്കാലം മുതൽ ഹൃദ്രോഗിയാണ്. മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഒരുവർഷത്തിലധികമായി കാത്തിരിക്കുകയായിരുന്നു. പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് ചികിത്സാ ചെലവിന്റെ ആദ്യഘട്ടം കണ്ടെത്തിയത്. തുടർ ചികിത്സയ്‌ക്കും പണം കണ്ടെത്തണം. മുൻ പഞ്ചായത്തംഗം കെ ലൈല പ്രസിഡന്റായും കെ സി സേതു സെക്രട്ടറിയായും ജാക്വലിൻ ബിന്ന സ്റ്റാൻലി ട്രഷററായും പ്രവർത്തിച്ച കമ്മിറ്റി 37.5 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു.








0 comments