print edition സ്വിസ്, കാനഡ, കൊളംബിയ കടന്നു

ഗൗദലഹാര (മെക്‌സിക്കോ സിറ്റി) : ലോകകപ്പ് ഫുട്ബോളിൽ സ്വിറ്റ്സർലൻഡ്, കാനഡ, കൊളംബിയ ടീമുകൾ നോക്കൗട്ട് റൗണ്ടിലെത്തി. സ്വിറ്റ്സർലൻഡ് 2–1ന് കാനഡയെയും കൊളംബിയ ഒറ്റ ഗോളിന് കോംഗോയെയും കീഴടക്കി. തോറ്റെങ്കിലും ചരിത്രത്തിലാദ്യമായി ആതിഥേയരായ കാനഡ നോക്കൗട്ട് ഉറപ്പാക്കി. ഖത്തറിനെ 3–1ന് മറികടന്നെങ്കിലും ബോസ്-നിയ ആൻഡ് ഹെർസെഗോ വിന കാത്തിരിക്കണം.
മികച്ച മൂന്നാംസ്ഥാനക്കാരായി നോക്കൗട്ടിലെത്താൻ മറ്റ് മത്സരങ്ങൾ കൂടി പൂർത്തിയാകണം. ഖത്തർ പുറത്തായി. ടീമിലുണ്ടായിരുന്ന മലയാളി താരം തഹ്സിൻ മുഹമ്മദിന് മൂന്ന് കളിയിലും അവസരം കിട്ടിയില്ല.
റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ ഉസ്‌ബെക്കിസ്ഥാനെ അഞ്ച് ഗോളിന് തകർത്ത് പോർച്ചുഗലും നോക്കൗട്ട് ഘട്ടം ഏറെക്കുറെ ഉറപ്പാക്കി. ഇംഗ്ലണ്ടിനെ ആഫ്രിക്കൻ സംഘം ഘാന ഗോളടിപ്പിച്ചില്ല (0–0). ക്രൊയേഷ്യ ഒരു ഗോളിന് പാനമയെ മറികടന്നു. ആദ്യ കളിയിൽ പോർച്ചുഗലിനെ സമനിലയിൽ പിടിച്ച കോംഗോ, കൊളംബിയയെയും പരീക്ഷിച്ചു. ഡാനിയേൽ മുന്യോസ് ആണ് കൊളംബിയക്കായി വിജയഗോൾ നേടിയത്.
ഗ്രൂപ്പ് ‘കെ’യിലെ ജേതാക്കളെ തീരുമാനിക്കാൻ 28ന് പോർച്ചുഗലും കൊളംബിയയും ഏറ്റുമുട്ടും. ഘാനയ്‌ക്കെതിരെ കളിയിൽ പൂർണനിയന്ത്രണം നേടിയിട്ടും ഇംഗ്ലണ്ടിന് ഗോളടിക്കാനായില്ല. എൽ ഗ്രൂപ്പിലെ മറ്റൊരു കളിയിൽ പൊരുതിനിന്ന പാനമയെ ക്രൊയേഷ്യ ആന്റെ ബുധിമിറിന്റെ ഗോളിലാണ് മറികടന്നത്. വെള്ളിയാഴ്‌ച ഫ്രാൻസും നോർവേയും ഏറ്റുമുട്ടും. ജർമനി ഇക്വഡോറിനെയും നെതർലൻഡ്‌സ് ടുണീഷ്യയെയും നേരിടും.








0 comments