അങ്കണവാടിക്ക് ‘കേന്ദ്ര കട്ട്’ 29.35 ലക്ഷം

കണ്ണൂർ ജില്ലയിലെ അങ്കണവാടികൾക്ക് ജനുവരിമുതൽ എപ്രിൽവരെ കിട്ടാനുള്ള 29.35 ലക്ഷം കേന്ദ്രവിഹിതം കുടിശ്ശിക. സംസ്ഥാനത്താകെ 26 കോടിയുടെ കുടിശ്ശികയുമുണ്ട്. പോഷൺ അഭിയാൻ പദ്ധതി പ്രകാരം നൽകാനുള്ള വിഹിതമാണ് കേന്ദ്രം പിടിച്ചുവച്ചത്. ഇൻസന്റീവും കമ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെ തുകയും ഉൾപ്പെടെ മാസങ്ങളായി കുടിശ്ശികയെന്നാണ് കഴിഞ്ഞ 20ന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നത്. കുഞ്ഞുങ്ങളുടെ വളർച്ചാനിരിക്ഷണത്തിനും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സംരക്ഷണത്തിനുമായാണ് കമ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെ ഫണ്ട്. ഇത്തരം പരിപാടികൾക്ക് വർക്കർമാർക്ക് ഒന്നിന് 250 രൂപ വീതം ലഭിക്കണം. എന്നാൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 22.43 ലക്ഷം രൂപയാണ് ഇൗയിനത്തിൽ ജില്ലയിൽ കുടിശ്ശിക. 14 ജില്ലകളിലുമായി 3.63 കോടി രൂപയും കിട്ടാനുണ്ട്. 60 ശതമാനം വീട് സന്ദർശിച്ച് മാസം 21 ദിവസത്തെ പ്രവർത്തനം പോഷൺ ട്രാക്കർ ആപ്പിൽ അപ്‌ഡേറ്റ് ചെയ്‌താൽ മാത്രമേ ആനുകൂല്യം കിട്ടൂ. ഇത്തരം നിബന്ധനകൾ കൃത്യമായി പാലിച്ചിട്ടും തുക കേന്ദ്രം പിടിച്ചുവയ്‌ക്കുകയാണ്. അങ്കണവാടികളുടെ പ്രധാന നടത്തിപ്പ് ചെലവ് 60:40 അനുപാതത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് നടത്തുന്നത്. കേന്ദ്രം ഫണ്ട് വിലക്കുന്നത്, ജില്ലയിലെ ആയിരക്കണക്കിന് അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വരുമാനത്തെയും ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിക്കുന്നുണ്ട്. ഒപ്പം കുട്ടികൾക്കും അമ്മമാർക്കുമുള്ള പോഷകാഹാര വിതരണത്തിലും കുറവുവരും.











0 comments