നീറ്റ് മാതൃകയിലാണോയെന്ന് സമൂഹം
നേതാവാകാന്‍ ബിജെപിക്കാര്‍ക്ക് ഓൺലൈൻ പരീക്ഷ

തിരുവനന്തപുരം
കേരളത്തിൽ പുതിയ ബിജെപി നേതാക്കളെ കണ്ടെത്താൻ പരീക്ഷ നടത്താൻ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. മണ്ഡലാടിസ്ഥാനത്തിൽ ക്ലാസും പരീക്ഷയും നടത്തി വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. ബൂത്ത് അടിസ്ഥാനത്തിലുള്ള നേതാക്കള്‍മുതല്‍ ക്ലാസില്‍ പങ്കെടുക്കണം. പഠനക്ലാസിന് ശേഷമായിരിക്കും പരീക്ഷ. പരീക്ഷ പാസാകാത്തവരെ നേതാവാക്കില്ലത്രെ. സംസ്ഥാനത്ത് ബിജെപിയുടെ 280 മണ്ഡലത്തിലും പരീക്ഷ നടത്താനും പ്രസിഡന്റ് നിർദേശിച്ചതായാണ് വിവരം. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ പൂരമാണ്. നീറ്റ് ചോദ്യപേപ്പർ ചോർത്തി ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്തവർ സ്വന്തമായി പരീക്ഷ നടത്തിയാൽ എഴുതുന്നവർക്ക് നൂറിൽനൂറും ഉറപ്പാണെന്നാണ് ട്രോളുകള്‍. നിലവിൽ ബിജെപിയിൽ കൊള്ളാവുന്ന നേതാക്കളാരുമില്ലെന്നും ഉള്ളവരെ നന്നാക്കിയെടുത്തിട്ടാകട്ടെ പുതിയവരെ തേടുന്നതെന്ന് പ്രവർത്തകരുടെ കമന്റ്. സാമൂഹികശല്യമാകാനും കാപ്പ കേസിൽപ്പെട്ട് ജയിലിൽപോകാനുമാണോ സർട്ടിഫിക്കറ്റ് നൽകുന്നത്, രാമക്ഷേത്രത്തിലെ ഫണ്ട് മുക്കാനാണോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അഖിലേന്ത്യടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയാണിതെന്ന് നേതാക്കൾ പറയുന്നു. അന്പതോളം ചോദ്യങ്ങളടങ്ങിയ പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റ് നേടിയാലേ നേതാവാക്കുകയുള്ളൂ എന്നാണ് നിബന്ധന. പരീക്ഷയ്‌ക്കായി അഖിലേന്ത്യടിസ്ഥാനത്തിൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ടത്രെ. ബിജെപി മെന്പർഷിപ്പിന് മിസ്‌ഡ് കോൾ ചെയ്‌താൽമതിയെന്ന നിർദേശം ട്രോളായിമാറിയതിനു പിന്നാലെയാണ് പരീക്ഷാട്രോളും വൈറലാകുന്നത്.










0 comments