പി പി ഗോവിന്ദൻ–എൻ മുകുന്ദൻ മാസ്റ്റർ അനുസ്മരണം
യുഡിഎഫ് ഭരണം ബിജെപിക്കുവേണ്ടി: - പി രാജീവ്

മട്ടന്നൂർ
കേരളത്തിൽ യുഡിഎഫ് ഭരണം നടത്തുന്നത് ബിജെപിക്കുവേണ്ടിയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. മട്ടന്നൂരിൽ പി പി ഗോവിന്ദൻ–എൻ മുകുന്ദൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ ഒരു വാക്കും സതീശൻ പാലിക്കുന്നില്ല. രണ്ടരമാസം കൊണ്ടുതന്നെ സർക്കാർ പിടിപ്പുകേട് തെളിയിച്ചു . എൽഡിഎഫ്– -ബിജെപി ഡീൽ ആരോപിച്ച് വർഗീയ പ്രചാരണം നടത്തിയാണ് യുഡിഎഫ് അധികാരത്തിൽ വന്നത്. എന്നാൽ അതേ ബിജെപിക്കുവേണ്ടിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. ശബരിമല സ്വർണക്കേസ് പ്രതികളുടെ വക്കീലിനെ ദേവസ്വം ബോർഡിനുവേണ്ടി വാദിക്കാൻ നിയമിച്ചത് അതിന്റെ ഭാഗമാണ്. വഖഫ് ബോർഡ് വിഷയത്തിലും അമുസ്ലിം അംഗത്തെ നിയമിക്കാമെന്ന ബിജെപി അനുകൂല നിലപാടാണ്. വാക്ക് പറഞ്ഞാൽ വാക്കാണെന്ന് പറയുന്ന മുഖ്യമന്ത്രി ഏതെങ്കിലും വാക്ക് പാലിച്ചിട്ടുണ്ടോയെന്നും പി രാജീവ് ചോദിച്ചു. കാലവർക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഏകോപനത്തിന് നേതൃത്വം കൊടുക്കാൻ മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയാണ്. ജനങ്ങളെ ഭയപ്പെടുത്തി രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇന്ത്യ ഭാവിയിൽ എങ്ങനെ ചിന്തിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണ് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം. ഭരണത്തിനെതിരെ ജനങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സമരം തെളിയിക്കുന്നതെന്നും പി രാജീവ് പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗം എൻ വി ചന്ദ്രബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി കെ സനോജ് എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗം സി വി ശശീന്ദ്രൻ, കെ ടി ചന്ദ്രൻ, എം രാജൻ, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം രതീഷ് സ്വാഗതം പറഞ്ഞു. നൂറുകണക്കിനാളുകൾ അണിനിരന്ന പ്രകടനവുമുണ്ടായി. സിപിഐ എം പഴശി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി പി ഗോവിന്ദൻ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ പഴശ്ശി കാഞ്ഞിരത്തിൻകീഴിലെ സ്മാരക മന്ദിരത്തിൽ കെ ടി ചന്ദ്രൻ പതാകയുയർത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി കെ സനോജ് അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയാ സെക്രട്ടറി എം രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ, എം വി സരള തുടങ്ങിയവർ പങ്കെടുത്തു.










0 comments