മാടാക്കര പള്ളി ഭരണസമിതി സസ്പെൻഡ് ചെയ്തു

മാടാക്കര ജുമാ മസ്ജിദിൽ മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജ്
ഒഞ്ചിയം: കണ്ണൂക്കര മാടാക്കര പള്ളി മഹല്ല് ഭരണസമിതിയെ സംസ്ഥാന വഖഫ് ബോർഡ് സസ്പെൻഡ് ചെയ്തു. ഭരണസമിതിയും വിവിധ വിഭാഗങ്ങളും തമ്മിലുള്ള ദീർഘകാല തർക്കങ്ങളും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്താണ് നടപടി.
തലശേരി ജില്ലാ കോടതിയിലെ അഭിഭാഷകനായ അഡ്വ. കെ വി അബൂബക്കർ സിദ്ദിഖിനെ ഇടക്കാല മുതവല്ലിയായും നിയമിച്ചു. കോഴിക്കോട് ഡിവിഷണൽ വഖഫ് ഓഫീസറുടെ മേൽനോട്ടത്തിലാണ് ഇദ്ദേഹം പ്രവർത്തിക്കുക. സസ്പെൻഡ് ചെയ്‌ത കമ്മിറ്റി രേഖകൾ, കണക്കുകൾ, താക്കോലുകൾ, മറ്റ് വഖഫ് സ്വത്തുക്കൾ എന്നിവ ഇടക്കാല മുതവല്ലിക്ക് കൈമാറാനും ബോർഡ് ഉത്തരവിട്ടു.
സമഗ്ര അന്വേഷണം പൂർത്തിയാകുംവരെ പള്ളിയുടെയും വഖഫ് സ്വത്തുക്കളുടെയും ദൈനംദിന പ്രവർത്തനങ്ങൾ തടസമില്ലാതെ നടത്താനാണീ ക്രമീകരണം. കേസ് എട്ടിന് വഖഫ് ബോർഡ് ഹെഡ് ഓഫീസിൽ നടക്കുന്ന ജുഡീഷ്യൽ സിറ്റിങ്ങിൽ പരിഗണിക്കും. കക്ഷികളുടെ വാദം കേട്ടാണ് തുടർ നടപടികൾ തീരുമാനിക്കുക.
മുസ്ലിംലീഗ് നേതൃത്വത്തിൽ ഒരുവിഭാഗം കുഴപ്പമുണ്ടാക്കിയതിനെ തുടർന്ന് മാടാക്കര പള്ളിയിൽ കഴിഞ്ഞയാഴ്‌ച അക്രമമുണ്ടായിരുന്നു. നബിദിനാഘോഷ ഒരുക്കത്തിനിടയിലായിരുന്നു പൊലീസ് പള്ളിയിൽ കയറിയതും ലീഗുകാരുടെ അക്രമവും. പള്ളിയിൽ പൊലീസ് ബൂട്ടിട്ട് കയറി അതിക്രമം കാട്ടിയിരുന്നു. ഇൗ സംഭവങ്ങളുടെ തുടർച്ചയായാണ് വഖഫ് ബോർഡ് പള്ളി ഭരണസമിതി സസ്‌പെൻഡ് ചെയ്‌തത്.









0 comments