കടം വെട്ടിക്കുറച്ച ഉത്തരവിന് സ്റ്റേ; എൻസിഎൽടി അഞ്ചംഗ ബെഞ്ചിന്റെ നടപടിയിൽ എതിർപ്പുമായി സുഭാഷ് ചന്ദ്ര

ന്യൂഡൽഹി : ഇരുപത്തിരണ്ടായിരത്തിലധികം കോടിരൂപയുടെ കടം ആറരക്കോടിയായി വെട്ടിക്കുറച്ച കേസ് വീണ്ടും കേൾക്കാൻ അഞ്ചംഗ ബെഞ്ച് രൂപീകരിക്കാനുള്ള നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) തീരുമാനത്തിൽ എതിർപ്പ് പ്രകടപ്പിച്ച് ബിജെപി നേതാവ് സുഭാഷ് ചന്ദ്ര.
ട്രൈബ്യൂണൽ അംഗങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനി നിയമത്തിലെ സെക്ഷൻ 419(5), അഞ്ചംഗ ബെഞ്ച് രൂപീകരിക്കാൻ എൻസിഎൽടിക്ക് അധികാരം നൽകുന്നില്ലെന്ന് സുഭാഷ്ചന്ദ്രയുടെ അഭിഭാഷകൻ വാദിച്ചു.
നിലവിലെ കേസ് വീണ്ടും കേൾക്കാനുള്ള നീക്കത്തെ അഭിഭാഷകൻ എതിർത്തു. കടം വെട്ടിക്കുറച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ കഴിയില്ലെന്ന് അഭിഭാഷകൻ വാദിച്ചു. സുഭാഷ് ചന്ദ്ര വ്യക്തിഗത ഗ്യാരന്ററായി നൽകിയിരുന്ന ബാധ്യതകളുമായി ബന്ധപ്പെട്ടതാണ് കേസ്. എസ്സൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികൾ എടുത്ത വായ്പകൾക്ക് നൽകിയ വ്യക്തിഗത ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഏകദേശം 22,006 കോടി രൂപയുടെ കടമുണ്ടായിരിക്കെ, 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്.
ഇതിനിടെ 22,006 കോടിരൂപയുടെ കടം ആറരക്കോടിയായി വെട്ടിക്കുറച്ച ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) ആഗസ്‌ത് 25ന് പുറപ്പെടുവിച്ച ഉത്തരവ് അഞ്ചംഗ ബെഞ്ച് സ്റ്റേചെയ്‌തിരുന്നു. കേസ് പരിഗണനയിലിരിക്കെ സ്വത്തുക്കൾ നേരിട്ടോ പരോക്ഷമായോ കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 7-നാണ് അടുത്ത വാദം നിശ്ചയിച്ചിരിക്കുന്നത്.









0 comments