ഡിജിറ്റൽ എക്സ്റേ ഫിലിം ക്ഷാമം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗികൾ ദുരിതത്തിൽ

സ്വന്തം ലേഖകൻ
Published on Aug 24, 2026, 02:29 AM | 1 min read
പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഡിജിറ്റൽ എക്സ്റേ ഫിലിം ലഭ്യമല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ മെയ് മുതൽ ഫിലിമിന്റെ ക്ഷാമമുണ്ടായിരുന്നെങ്കിലും നിലവിൽ ഡിജിറ്റൽ എക്സ്റേ ഫിലിമും പൂർണമായും ലഭ്യമല്ലാത്ത അവസ്ഥയാണെന്നാണ് പരാതി. അപകടത്തിൽപ്പെട്ടവർ, നട്ടെല്ലിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും ഗുരുതരമായ പരിക്കേറ്റവർ തുടങ്ങിയവരുടെ പരിശോധനയിൽ ഡിജിറ്റൽ എക്സ്റേ ഏറെ പ്രാധാന്യമുള്ളതാണ്. ഇപ്പോൾ ഡിജിറ്റൽ എക്സ്റേ എടുത്താൽ രോഗികൾക്ക് ഫിലിം ലഭിക്കുന്നില്ല. ഡോക്ടർമാർ എക്‌സ്‌റെ റൂമിൽ എത്തി കംപ്യൂട്ടറിൽ പരിശോധനാഫലം നോക്കി ചിത്രം മൊബെലിൽ പകർത്തിക്കൊണ്ടുപോകുന്ന രീതിയാണ് തുടരുന്നത്. എന്നാൽ, തുടർചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന രോഗികൾക്ക് ഇത് വലിയ പ്രയാസമാണുണ്ടാക്കുന്നത്. പരിശോധനയുടെ ഫിലിം കൈവശമില്ലാത്തതിനാൽ രോഗികളും ബന്ധുക്കളും വീണ്ടും പരിശോധന നടത്തേണ്ട സാഹചര്യം ഉണ്ടാകുന്നതായും ഇതുമൂലം ചികിത്സ ഏറെ വൈകുന്നതായും പരാതിയുണ്ട്. ഡിജിറ്റൽ എക്സ്റെ ഫിലിം ക്ഷാമം തുടങ്ങിയിട്ട് നാലുമാസമായെങ്കിലും ഇതിന് വേണ്ട നടപടിയൊന്നും മെഡിക്കൽ കോളേജ് അധികാരികളിൽനിന്നോ ആരോഗ്യവകുപ്പിൽനിന്നോ ഉണ്ടായിട്ടില്ല.










0 comments