ചാലയുടെ കണ്ണീരോണത്തിന് 14 വർഷം

ചാല ഗ്യാസ് ടാങ്കർ ദുരന്തത്തിന്റെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്ത
കണ്ണൂർ
കണ്ണീരോർമകളെ വരവേറ്റ് ചാല ഗ്യാസ് ടാങ്കർ ദുരന്തത്തിന്റെ 14ാം വാർഷികം. ദുരന്തത്തിനിടയാക്കിയ ഗ്യാസ് ടാങ്കർ ലോറി ഡിവൈഡറിൽ തട്ടി മറിഞ്ഞ സ്ഥലവും പരിസരങ്ങളും ഉൾപ്പെടെ ദേശീയപാത വികസനത്തിനായുള്ള നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്‌ച അനുസ്‌മരണ പരിപാടികൾ ഒന്നുമുണ്ടായില്ല. 2012 ആഗസ്‌ത് 27ന് രാത്രി 11നാണ് മംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ചാല അന്പലം സ്‌റ്റോപ്പിലെ ഡിവൈഡറിൽതട്ടി മറിഞ്ഞത്. ഗ്യാസ് ചോർന്നതിനെ പിന്നാലെ മൂന്നുതവണയുണ്ടായ സ്‌ഫോടനത്തിൽ ചാല പ്രദേശമാകെ തീഗോളമായതോടെ 20 പേരുടെ ജീവനാണ് നഷ്ടമായത്. ഉത്രാടത്തലേന്നായിരുന്നു 14 വർഷം മുന്പത്തെ അപകടമെങ്കിൽ ഇക്കുറി ദുരന്തവാർഷികം തിരുവോണപ്പിറ്റേന്നാണ്. അപകടത്തിൽ ചാല അന്പലം പരിസരത്തെയും ചാല പടിഞ്ഞാരെക്കര പ്രദേശത്തയും ഭൂരിഭാഗം വീടുകളും തീ വിഴുങ്ങി. ചാല കസ്‌തൂർബ വായനശാലയുടെ നേതൃത്വത്തിലാണ് രണ്ടുവർഷം മുന്പുവരെ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ദേശീയപാത വികസനത്തിനായി ലൈബ്രറി പൊളിച്ചുമാറ്റിയതിന് പകരമായി ഇതുവരെയും കെട്ടിടം നിർമിച്ചിട്ടില്ല. ദുരന്തസ്‌മാരകമായിരുന്ന ചാല ബസ്‌സ്‌റ്റോപ്പും ദുരന്തത്തിനിരയായ പല വീടുകളും ദേശീയപാതയ്‌ക്കായി പൊളിച്ചുമാറ്റിയെങ്കലിലും ചാല ദുരന്തം എല്ലാ ഓണക്കാലത്തും നോവുണർത്തുന്ന ഓർമയായി അവശേഷിക്കുന്നു.










0 comments