നീലംപേരൂരില്‍ ഇനി പടയണിയുടെ താളങ്ങള്‍

നീലംപേരൂർ പൂരം പടയണിയിൽ കളത്തിൽ എത്തിയ അന്നങ്ങൾ (ഫയൽചിത്രം)
ചങ്ങനാശേരി
നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പൂരം പടയണിക്ക് ഒരുക്കങ്ങള്‍ ദൃുതഗതിയില്‍. ഓണപ്പിറ്റേന്ന് അവിട്ടം നാളിൽ ചൂട്ടുവച്ചാണ് പടയണിക്ക് തുടക്കമായത്. ചൂട്ടുപടയണിയോടെ ആരംഭിച്ച പ്രാചീന കലാരൂപ ചടങ്ങുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ നടക്കും . വടക്കുംകൂര്‍ രാജവംശത്തിന്റെ ഭരണശേഷം കേരളത്തില്‍, പള്ളിവാണ പെരുമാള്‍ എന്ന വിളിപ്പേരു നേടിയ ചേരമാന്‍ പെരുമാള്‍ ഭരണം നടത്തി. ഇക്കാലത്ത് ദേശാടനത്തിനായി കായല്‍മാര്‍ഗം സഞ്ചരിക്കവേ നീലംപേരൂരിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ഠനായി തിരുവഞ്ചിക്കുളം പുരയിടത്തില്‍ കൊട്ടാരം പണിത് ഭരണം നടത്തി. ഈ സമയം, മഹാക്ഷേത്രത്തിന്റെ ലക്ഷണമെല്ലാം തികഞ്ഞ ക്ഷേത്ര സങ്കേതങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും, ദേവീ പ്രതിഷ്ഠ ഇല്ലെന്ന കുറവ് മനസ്സിലാക്കിയ പെരുമാള്‍ ക്ഷേത്രം പണിത് പെരിഞ്ഞനത്ത് ഭഗവതിയെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് പള്ളി ഭഗവതി ക്ഷേത്രം എന്നു നാമകരണവും ചെയ്തു. പെരുമാളിന്റെ ഭരണ ശേഷം ഉന്നത സ്ഥാനീയരുടെ കൂട്ടായ ആലോചനയെത്തുടര്‍ന്ന് പണ്ട് മുതലേ നില നിന്നിരുന്ന പടയണി ഇന്നു കാണുന്ന കലാപരമായ പടയണിയായി. നാലു ഭാഗങ്ങളായാണ് പടയണി ആചരിക്കുന്നത്. ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെയാണത്. ഒന്നാം ഘട്ടത്തിൽ അഗ്നിയുടെ സാന്നിധ്യമായി ചൂട്ടു പടയണിയാണ് ആദ്യം നടത്തുന്നത്. രണ്ടാംഘട്ടം - പെരുമരത്തിന്റെ കൊമ്പിൽ ചെത്തിപ്പൂ തൂക്കിയിടുന്ന കുടപ്പുമരം, മുത്തുക്കുടയുടെ രീതിയിൽ അലങ്കരിച്ച തട്ടുകൂട, പച്ചമടൽ പോള കൊണ്ടു വളയമുണ്ടാക്കി പല തട്ടുകളായി കെട്ടിത്തൂക്കി മരക്കമ്പിൽ പൊക്കിയെടുക്കുന്ന പാറാവളയം എന്നിവ രണ്ടാംഘട്ടത്തിൽ എത്തും. മൂന്നാം ഘട്ടത്തിൽ പ്ലാവിലക്കോലങ്ങൾ കളത്തിൽ എത്തും. നാലാം ഘട്ടത്തിൽ -പിണ്ടിയും കുരുത്തോലയുമെത്തും.










0 comments