മലിനജലം ഓവുചാലിലൂടെ തോട്ടിലേക്ക്; ഒമാസ് റസ്റ്റോറന്റ് അടപ്പിച്ചു

ഒമാസ് റെസ്റ്റോറന്റിൽനിന്ന് ഡ്രെയ്നേജിലേക്ക് അനധികൃതമായി മലിനജലം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് കോൺക്രീറ്റ് സ്ലാബ് നീക്കം ചെയ്ത് പരിശോധന നടത്തുന്നു

സ്വന്തം ലേഖകൻ
Published on Jul 08, 2026, 02:04 AM | 2 min read
പിണറായി
മലിനജലം ഡ്രൈനേജ് വഴി തോട്ടിലേക്ക് ഒഴുക്കിയതിനെ തുടർന്ന് റസ്റ്റോറന്റിന് താഴിട്ട് വേങ്ങാട് പഞ്ചായത്ത്. അമ്പതിനായിരം രൂപ പിഴയും നൽകി. മമ്പറം കമ്പനിമെട്ടയിൽ പ്രവർത്തിക്കുന്ന ഒമാസ് റസ്റ്റോറന്റിൽനിന്നാണ് അടുക്കള മാലിന്യമുൾപ്പെടെയുള്ള മലിനജലം സംസ്‌കരിക്കാതെ പൈപ്പ് വഴി സ്ഥാപനത്തിന് മുന്നിലുള്ള ഓവുചാലിനെ മറയാക്കി പുറത്തേക്ക് ഒഴുക്കിയത്. മഴ കനത്ത് പെയ്യാൻ തുടങ്ങിയതോടെ മഴ വെള്ളത്തോടൊപ്പം റസ്റ്റോറന്റിൽനിന്ന് മലിനജലവും അമിതമായി ഒഴുക്കി വിട്ടു. സമീപത്തെ വീടുകളിൽ ദിവസങ്ങളായി ദുർഗന്ധം വ്യാപിക്കുകയും തോടുകളിൽ വെള്ളം കറുപ്പ് കലർന്ന നിലയിലാവുകയും ചെയ്തതോടെ നാട്ടുകാർ ഒത്തുചേർന്ന് പരാതി നൽകി. രാത്രിയിലാണ് കൂടുതലായും മലിനജലം പുറത്തേക്ക് ഒഴുക്കിയിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഒമാസ് ഹോട്ടൽ ഉടമയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടെങ്കിലും മലിനജലം ഒഴുക്കി വിട്ടിട്ടില്ല എന്നാണ് മറുപടി നൽകിയത്. പരാതിയെ തുടർന്ന് വേങ്ങാട് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തി. സ്ഥാപനത്തിന് മുന്നിൽ ഇന്റർലോക്ക് വിരിക്കുകയും റോഡരികിലെ ഓവുചാലിന് കോൺക്രീറ്റ് സ്ലാബ് നിർമിച്ച് അതിനടിയിലൂടെ രഹസ്യമായി പൈപ്പ് സ്ഥാപിച്ച നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് സ്ലാബുകൾ പൊളിച്ചുനീക്കിയപ്പോഴാണ് ഡ്രെയ്നേജിലേക്ക് നേരിട്ട് മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തിയത്. ജീവനക്കാർക്കായി ഒരുക്കിയ ശൗചാലയം വൃത്തിഹീനമായും മലിനജല ഒഴുക്ക് തടസ്സപ്പെട്ട നിലയിലുമാണെന്നും കണ്ടെത്തി. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി സൃഷ്‌ടിച്ച റസ്‌റ്റോറന്റിനെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. അധികൃതർ സ്ഥാപനം അടച്ചുപൂട്ടി. 50,000 രൂപ പിഴ ചുമത്തിയതോടൊപ്പം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനും നിർദേശം നൽകി. സ്ഥാപനത്തിന് മുന്നിലുള്ള ഡ്രെയ്നേജിന് മുകളിൽ നിർമിച്ച കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്ത് പൊതുജനങ്ങൾക്ക് നീരൊഴുക്ക് കാണാൻ കഴിയുന്ന രീതിയിൽ ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചു. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പൂർണമായും ഒരുക്കി ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് തൃപ്തിപ്പെട്ട ശേഷമേ റെസ്റ്റോറന്റ് വീണ്ടും തുറക്കാൻ അനുമതി നൽകൂവെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രൻ, സെക്രട്ടറി പ്രകാശൻ പെരുംപുനത്തിൽ, ഹെഡ് ക്ലർക്ക് ദിനേശ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ബി ബ്രിജിത്ത്, ജെറിൻ ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിനേശ് കൂടാളി, സി ഐ എൻ അജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പിണറായി പൊലീസ് സംഘം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.











0 comments