തെരുവിലെ കുടുംബം വീട്ടിലേക്ക്

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപം കഴിഞ്ഞ കുറെ വർഷമായി തെരുവിൽ കഴിയുന്ന ദൊരൈയും പഞ്ചമിയും കുടുംബവും ഇനി സുരക്ഷിതമായ വീട്ടിലേക്ക്. മഴയിലും വെയിലിലും ബസ് സ്റ്റാൻഡിലെ കടവരാന്തകളിലും നിർമാണം നടക്കുന്ന കെട്ടിടങ്ങളിലുമായിരുന്നു ഇവരുടെ ജീവിതം. ഒറ്റപ്പാലം സ്വദേശികളായ ഈ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതകഥ ദേശാഭിമാനി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മക്കളെയെല്ലാം പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച് അവർക്ക് നല്ലൊരു ജീവിതം നൽകണമെന്ന സ്വപ്നവുമായി ജീവിതത്തോട് പോരാടുന്ന കുടുംബത്തിന്റെ സ്വപ്നമായിരുന്നു വീട് എന്നത്. പയ്യന്നൂരിലെ തെരുവുകളിൽ ആക്രി പെറുക്കിയും കടകൾ അടിച്ചുവാരിയും കിട്ടുന്ന വരുമാനത്തിലാണ് ഇവരുടെ ജീവിതം. നഗരസഭാ ചെയർമാൻ സരിൻ ശശിയുടെ ഇടപെടലിലാണ് സുഹൃത്തുക്കളുടെയും ക്ലാപ് കൗൺസലിങ് ക്ലിനിക്കിന്റെയും പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും സഹായത്തോടെ അമ്പലത്തറയിൽ ഇവർക്കായി ഒരു താൽക്കാലിക വീട് ഒരുക്കിയത്. കഴിഞ്ഞ ഒരു മാസമായി കുടുംബത്തിന് കൗൺസലിങ് നൽകിവരുന്നു. റേഷൻ കാർഡ് സംബന്ധമായ പ്രശ്നത്തിലും ഇടപെടൽ നടത്തി. ചൊവ്വ വൈകിട്ട് നാലിന് കുടുംബത്തെ തെരുവിൽനിന്ന് അമ്പലത്തറയിലെ താൽക്കാലിക വീട്ടിലേക്ക് മാറ്റുമെന്ന് ചെയർമാൻ പറഞ്ഞു.








0 comments