ad
Deshabhimani

കുണ്ടായിയിൽ പുലിയിറങ്ങി 
പശുവിനെ കൊന്ന നിലയിൽ

പുലി ആക്രമിച്ച് കൊന്ന പശു
വെബ് ഡെസ്ക്

Published on Sep 21, 2026, 01:18 AM | 1 min read

പാലപ്പിള്ളി

കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയും വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗവുമായ ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. എട്ട് വയസ്സുള്ള ജഴ്‌സിപ്പശുവാണ് പുലിയുടെ ആക്രമണത്തിനിരയായത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച വൈകിട്ടോടെ ചക്കിപ്പറമ്പ് കുണ്ടായി ഭാഗത്തെ പുഴയോരത്ത് പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലായിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടുന്നതിനായി നിലവിൽ ചക്കിപ്പറമ്പ് ആദിവാസി ഉന്നതിക്ക് സമീപമാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. കൂട് സ്ഥാപിച്ച സ്ഥലത്തുനിന്ന് ഏകദേശം ഒന്നരക്കിലോമീറ്റർ മാറിയാണ് വീണ്ടും പുലിയാക്രമണമുണ്ടായത്. പുഴയോരത്തും പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുന്പും ഷീല ശിവരാമന്റെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച് കൊന്നിരുന്നു. ദിവസങ്ങൾക്ക് മുന്പ്‌ ഇതേ പ്രദേശത്ത് പുലിയിറങ്ങി നായയേയും കൊന്നിരുന്നു. മാസങ്ങളായി പുലിശല്യത്തിന്റെ ഭീതിയിലാണ് പ്രദേശവാസികൾ. പശുക്കളെയും വളർത്തുനായ്ക്കളെയും തുടർച്ചയായി പുലി ആക്രമിച്ച് കൊല്ലുന്നതോടെ ജനവാസമേഖലയിൽ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home