print edition മസ്റ്ററിങ് നീട്ടണം; ക്ഷേമപെൻഷൻ മുടക്കാൻ ശ്രമിച്ചാൽ പ്രക്ഷോഭം: കെഎസ്‌കെടിയു

തിരുവനന്തപുരം: ലക്ഷക്കണക്കിന് ക്ഷേമപെൻഷൻ ഗുണഭോക്താക്കളെ പുറത്താക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ. ഏഴ് ലക്ഷത്തിലേറെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളെയാണ് പുറത്താക്കാൻ ശ്രമിക്കുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് ഉറപ്പുവരുത്തിയിരുന്ന ക്ഷേമവും കരുതലും ഇല്ലാതാക്കാനുള്ള നടപടികളാണ് യുഡിഎഫ് സർക്കാരിന്റേത്.
മസ്റ്ററിങ് ഉറപ്പാക്കാനുള്ള സമയവും സാങ്കേതിക സൗകര്യങ്ങളും ഒരുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ദിവസങ്ങളോളം കാത്തുനിന്നിട്ടും ബയോമെട്രിക് പഞ്ചിങ് സംവിധാനങ്ങളിലെ തകരാറും സെർവർ പണിമുടക്കും കാരണം പ്രായമായവരും രോഗികളും ഉൾപ്പെടെ മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ്. സാങ്കേതിക തകരാറുകൾ കരുതിക്കൂട്ടി ഉണ്ടാക്കുന്നതാണെന്ന പരാതിയും ഉയരുന്നുണ്ട്. എന്നാൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ധനവകുപ്പോ ഐടി വകുപ്പോ നടപടി സ്വീകരിച്ചിട്ടില്ല.
മസ്റ്ററിങ് സമയപരിധി നീട്ടി, കിടപ്പുരോഗികൾക്കും വയോധികർക്കും വീട്ടിലെത്തി മസ്റ്ററിങ് നടത്താനുള്ള സൗകര്യം ഉറപ്പാക്കണം. പാവപ്പെട്ടവരുടെ ആശ്രയമായ ക്ഷേമപെൻഷൻ മുടക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ പറഞ്ഞു.









0 comments