പ്രവാസ ജീവിതത്തിൽനിന്ന് മണ്ണിലേക്ക്
ആറേക്കറിൽ പൊന്നുവിളയിച്ച് ശ്രീജിത്ത്

അഷ്ടമിച്ചിറ
വിഷരഹിത പച്ചക്കറികളുടെ സമൃദ്ധിയുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് അഷ്ടമിച്ചിറ മാരേക്കാട് സ്വദേശി പി എസ് ശ്രീജിത്ത്. ഓട്ടോമൊബൈൽ ഡിപ്ലോമക്കാരനായ ശ്രീജിത്ത് ജോലിയോടൊപ്പം കൃഷിയും പിന്നീട് പ്രവാസ ജീവിതവും നയിച്ച ശേഷം നാട്ടിൽ മടങ്ങിയെത്തി. ഉപജീവനത്തിനായി കൃഷി പൂർണമായും തെരഞ്ഞെടുത്തു. കഴിഞ്ഞ 18 വർഷമായി ഈ രംഗത്ത് സജീവ സാന്നിധ്യമാണ്. സ്വന്തം പുരയിടത്തിലെ 50 സെന്റിൽ ആരംഭിച്ച കൃഷി ഇന്ന് കഠിനാധ്വാനത്തിലൂടെ ആറേക്കറിലേക്ക് വ്യാപിപ്പിച്ചു. പരമ്പരാഗത സീസൺ കൃഷിരീതികളിൽ നിന്ന് വ്യത്യസ്തമായി 365 ദിവസവും വിളവും വരുമാനവും ലഭിക്കുന്ന തരത്തിലാണ് ഇവിടുത്തെ കൃഷിയിനങ്ങൾ. അത്യുൽപ്പാദനശേഷിയുള്ള വിത്തുകളും തൈകളും ഉപയോഗിച്ച് തുറന്ന സ്ഥലത്തെ ഓപ്പൺ പ്രിസിഷൻ ഫാമിങ് രീതിയാണ് പിന്തുടരുന്നത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട പയർ, വെണ്ട, കുക്കുമ്പർ എന്നിവയ്ക്ക് പുറമെ നേന്ത്രവാഴ, പാവയ്ക്ക, മത്തങ്ങ, റെഡ് ലേഡി പപ്പായ തുടങ്ങിയവ കൃഷിയിടത്തിലുണ്ട്. മാള കൃഷിഭവന്റെ സഹായത്തോടെ പച്ചക്കറി വിപണനം ചെയ്യുന്നു. കോൾക്കുന്ന് എ- ക്ലാസ് ക്ലസ്റ്റർ വഴി എറണാകുളത്തും വിൽപ്പന നടത്തുന്നുണ്ട്. ശ്രീജിത്ത് 2015-– 20 കാലഘട്ടത്തിൽ മാള പഞ്ചായത്ത് അംഗമായും സ്ഥിരം സമിതി അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാള പഞ്ചായത്തിന്റെ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരം ഈ വർഷവും ശ്രീജിത്തിനെ തേടിയെത്തി. ശ്രീജിത്ത് അംഗമായ മാള കോൾക്കുന്ന് ഹരിത സംഘത്തിന് മികച്ച ക്ലസ്റ്ററിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം 2013-ലും 2023-ലും ലഭിച്ചു. ഭാര്യ: വിജിത. മക്കൾ: ആദിദേവ്, ആരാധ്യ.









0 comments