അഭ്യാസവും വിശ്രമവും കഴിഞ്ഞു
കൃഷ്ണനാട്ടം അരങ്ങിൽ ഇന്ന് വിളക്കുതെളിയും

ടി ബി ജയപ്രകാശ്
Published on Sep 02, 2026, 12:39 AM | 1 min read
ഗുരുവായൂര്‍
തൊണ്ണൂറ് നാൾ നീണ്ട കച്ചകെട്ട് അഭ്യാസവും ചൊല്ലിയാട്ടം അഭ്യാസവും വിശ്രമവും കഴിഞ്ഞു. ബുധനാഴ്ച മുതൽ നവപ്രൗഢിയോടെ കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്ര സന്നിധിയില്‍ അരങ്ങിലെത്തും. ഈ കലാരൂപത്തെ മാത്രം ഉപാസിച്ച് 80ഓളം പേര്‍ ക്ഷേത്രകളരിയില്‍ ഉണ്ട്. ഗുരുവായൂരിൽ കൃഷ്ണനാട്ടം പ്രത്യേക വഴിപാടാണ്. ഗുരുവായൂരിലെ മറ്റു വഴിപാടുകളിൽ നിന്നും വ്യത്യസ്‌തമാണ് കൃഷ്ണനാട്ടം വഴിപാട്. വേദിയിൽ കൃഷ്ണനാട്ടം അവതരിപ്പിച്ചാണ് വഴിപാട് പൂർത്തിയാക്കുക. ഒരുവർഷത്തിൽ 9 മാസമാണ് കളി. ഒരുമാസം അവധിയും രണ്ടുമാസം തുടർച്ചയായി പരിശീലനവുമാണ്. നല്ല മെയ്‌വഴക്കവും അഭ്യാസവും സ്വായത്തമാക്കിയാലേ കലാകാരന്മാർക്ക് തട്ടിൽ കയറാനാകൂ. അവതാരം മുതൽ സ്വർഗാരോഹണം വരെ 8 കഥകളാണ് അവതരിപ്പിക്കുന്നത്. ഓരോ ദിവസത്തെയും കളി വിശ്വാസികൾ വഴിപാടായി സമർപ്പിക്കും . സ്വർഗാരോഹണം കഥയ്ക്ക് 3300 രൂ പയും മറ്റു കഥകൾക്ക് 3000 രൂപയുമാണ് നിരക്ക്. ആദ്യദിവസത്തെ കഥ അവതാരമാണ്.അവതാരം കഴിഞ്ഞാൽ, കാളിയമർദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം -ഇങ്ങനെ എട്ടു കഥയായിട്ടാണ് കൃഷ്ണനാട്ടത്തെ വിഭജിച്ചിട്ടുള്ളത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രമാണ് അവതരിപ്പിച്ചിരുന്നതെങ്കിലും ഇപ്പോൾ ഇന്ത്യയിൽ തന്നെ മറ്റിടങ്ങളിലും വിദേശരാജ്യങ്ങളിലും അവതരിപ്പിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുക ചടങ്ങുകൾ കഴിഞ്ഞ് നടയടച്ച ശേഷം ചുറ്റമ്പലത്തിൽ വടക്കു ഭാഗത്താണ് കൃഷ്ണനാട്ടം അരങ്ങേറുക. ഇത് കൂടാതെ അരങ്ങുകളിയുമുണ്ട്. വിജയദശമി മുതൽ 9 ദിവസങ്ങളിലായി 8 കഥകളും അവതരിപ്പിക്കുന്നതാണ് അരങ്ങ്കളി. പരിശീനലത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പൊതുവിദ്യാഭ്യാസം നൽകുന്നതിനായി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. കോഴിക്കോട് സാമൂതിരി മാനവേദരാജയാണ് കൃഷ്ണനാട്ടത്തിന്റെ കവിത രൂപമായ കൃഷ്ണഗീതി രചിച്ച് ചിട്ടപ്പെടുത്തിയതും . 371 വർഷം മുൻപ് മലയാള വർഷം 829 തുലാം 30ന് മാനവേദരാജ കൃഷ്ണഗീതി ഗുരുവായൂർ സമർപ്പിച്ചെന്നാണ് വിശ്വാസം.










0 comments