ആട്ടക്കഥയിലൂടെ ഗാന്ധിയും അരങ്ങിൽ

കൊടുങ്ങല്ലൂർ
മഹാത്മാ ഗാന്ധിയുടെ ജീവിതം ആട്ടക്കഥയായി ശൃംഗപുരം കോവിലകം ഊട്ടുപുരയിൽ അരങ്ങേറി. പ്രൊഫ. ആർ പി മേനോൻ രചിച്ച മഹാത്മാ ഗാന്ധി വിജയം ആട്ടക്കഥ ഇരിങ്ങാലക്കുട കളിയരങ്ങാണ് അവതരിപ്പിച്ചത്. ഗാന്ധിജിയുടെ ജീവിതത്തിലൂടെയുള്ള രംഗപര്യടനമാണ് ഒരുക്കിയത്. ഭാരതീയൻ, ഭാരതസ്ത്രീ എന്നിവർ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചു പറഞ്ഞു തുടങ്ങുന്ന കഥയിൽ ഗാന്ധിജിയുടെ കൗമാരം മുതൽ ജീവത്യാഗം വരെയുള്ള രംഗങ്ങളാണ് ആട്ടവിളക്കിനുമുന്നിൽ നിറഞ്ഞാടിയത്. കഥകളിയെ ജനകീയമാക്കുന്നതിനായി ചരിത്രപുരുഷൻമാരുടെ ജീവിതമാണ് ആർ പി മേനോൻ പറയുന്നത്. ഇ എം എസ് മുതൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതം വരെ പ്രമേയമാക്കിയ ആട്ടകഥകൾ അവതരിപ്പിച്ചിട്ടുണ്ട്. ടി വേണു ഗോപാലാണ് ആട്ടക്കഥ ചിട്ടപ്പെടുത്തിയത്. ഗാന്ധിജിയായി ഫാക്ട് ബിജു ഭാസ്‌കർ, ഭാരത സ്ത്രീയായി കലാമണ്ഡലം സൂരജ്, ഭാരതീയനായി കലാനിലയം മനോജ്, ഗോത്രജനായി ആർ എൽ വി പ്രമോദ്, പരദേശിയായി പ്രദീപ് രാജ പാറക്കടവ് എന്നിവര്‍ അരങ്ങിലെത്തി. കലാമണ്ഡലം സുധീഷ് കുമാർ, കോങ്ങാട് ആദിത്യ പിഷാരടി എന്നിവർ സംഗീതത്തിലും കലാനിലയം രതീഷ്, കലാമണ്ഡലം പ്രശാന്ത് എന്നിവർ വാദ്യത്തിലും അകമ്പടിയേകി.









0 comments