പറവൂർ ഉയരപ്പാതയിൽ വിള്ളൽ

വിളളൽ കണ്ടെത്തിയ പറവൂർ ഉയരപ്പാതയിലെ റോഡിൽ അറ്റകുറ്റപ്പണി ചെയ്‌തപ്പോൾ
അമ്പലപ്പുഴ
ദേശീയപാതയിൽ പറവൂർ അടിപ്പാതയ്‌ക്ക് മുകളിലെ ഉയരപ്പാതയിൽ വിള്ളൽ കണ്ടെത്തി. വാഹനത്തിരക്ക് ഏറിയ ജങ്ഷനിൽ പാതയുടെ നിർമാണ ആരംഭത്തിൽ പണിത പാലത്തിന് ഇരുഭാഗത്തുമാണ് വിള്ളൽ കണ്ടെത്തിയത്. അന്പലപ്പുഴ മണ്ഡലത്തിൽ ആദ്യത്തെ അടിപ്പാത നിർമാണം പൂർത്തിയാക്കിയ സ്ഥലമാണിത്. നിർമാണം പൂർത്തിയായതോടെ മാസങ്ങൾക്ക് മുമ്പ് പാലത്തിന് മുകളിലൂടെ അധികൃതർ വാഹനഗതാഗതം അനുവദിച്ചിരുന്നു. എന്നാൽ ഏതാനും ആഴ്‌ചകൾക്കുശേഷം ഗതാഗതം നിരോധിച്ച് സർവീസ് റോഡിലൂടെ പഴയതുപോലെ ഗതാഗതം തുടരുകയായിരുന്നു. വിള്ളൽ കണ്ടതിനെത്തുടർന്നാണ് പാലത്തിന് മുകളിലൂടെ ഗതാഗതം നിർത്തിവച്ചതെന്ന സംശയമുണ്ട്. പാതയ്‌ക്ക് തെക്കുവശവും വടക്കുവശത്തുമായി 150 മീറ്ററോളം നീളത്തിലാണ് വിള്ളൽ. പാർശ്വഭിത്തികളിലുണ്ടായ ബലക്ഷയമോ നിർമാണത്തിലെ അപാകതയോ ആണ് വിള്ളലുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പാലത്തിന് തെക്കുഭാഗത്തെ വിള്ളൽവീണ ഭാഗം അറ്റകുറ്റപ്പണി നടത്തി മുകളിൽ ടാർപൂശി. എന്നാൽ വടക്കുഭാഗത്ത് ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ചെറിയ വിള്ളലിന്റെ വ്യാസം വർധിച്ചുവരികയാണെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തര പരിശോധന നടത്തി ഇവിടെ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാട്ടുകാർ പറഞ്ഞു.









0 comments