വടക്കഞ്ചേരി മേൽപ്പാലം തുറന്നിട്ട് 2 വർഷം കുത്തിപ്പൊളിച്ചത് 96 തവണ
കുഴികളിൽ കുടുങ്ങി, കുരുക്കിൽ വട്ടംകറങ്ങി

ദേശീയപാത വടക്കഞ്ചേരിയിൽ അപകടമായ രീതിയിൽ താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നു

സ്വന്തം ലേഖകൻ
Published on Jun 22, 2026, 01:22 AM | 1 min read
പാലക്കാട്
ദേശീയപാതയുടെ അപകടക്കെണിയിൽ നട്ടംതിരിഞ്ഞ് യാത്രക്കാർ. വാളയാർ – വടക്കഞ്ചേരി ദേശീയപാതയിലെ നീളുന്ന നവീകരണമാണ് തലവേദനയാകുന്നത്. 18 മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയ നിർമാണം രണ്ട് വർഷമായിട്ടും ഇഴയുകയാണ്. മഴക്കാലത്തിനുമുമ്പ് നവീകരണം തീർക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ദേശീയപാതാ അതോറിറ്റിക്കെതിരെ പ്രതിഷേധവും ശക്തമാണ്. വാളയാറിൽനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുമ്പോൾ കഞ്ചിക്കോട് മുതൽ യാത്രാദുരിതം തുടങ്ങും. കഞ്ചിക്കോട്, പുതുശേരി, ചന്ദ്രനഗർ, ആലാമരം, കണ്ണനൂർ എന്നിവിടങ്ങളിലെ പാലം നിർമാണമാണ് യാത്രക്കാരെ കുടുക്കുന്നത്. നിലവിൽ ചന്ദ്രനഗറിൽ മാത്രമാണ് പാലത്തിനായി കുഴിയെടുത്തിരിക്കുന്നത്. മറ്റിടങ്ങളിലെല്ലാം ഡിവൈഡറുകൾ സ്ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കുന്നു. കോയമ്പത്തൂർ ഭാഗത്തേക്കുള്ള പാതയിൽ മുഴുവൻസമയവും ഗതാഗതക്കുരുക്കാണ്. കാഴ്‌ചപ്പറമ്പിൽ ലുലു ഹൈപ്പർ മാർക്കറ്റിനുസമീപത്തെ പാലംനിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ സർവീസ് റോഡിന്റെ നിർമാണം പൂർത്തിയായിട്ടില്ല. അറ്റകുറ്റപ്പണി വൈകുന്ന സർവീസ് റോഡാണ് കുഴൽമന്ദത്തെ കുഴപ്പത്തിലാക്കുന്നത്. ജങ്‌ഷനിൽ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ സർവീസിലൂടെയാണ് കടന്നുപോകുന്നത്. കൂർത്ത കല്ലുകളിൽത്തട്ടി വാഹനങ്ങൾ തകരുന്നത് പതിവ് കാഴ്‌ചയാണ്. ദേശീയപാതാ അതോറിറ്റിയും പിഡബ്ല്യുഡിയുമാകട്ടെ റോഡിന്റെ ഉത്തരവാദിത്വം പരസ്‌പരം പഴിചാരിയൊഴിയുകയാണ്. ആലത്തൂരിൽ വാനൂർ ജങ്‌ഷനിലും സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കാൽനടയാത്രക്കാർ പ്രയാസപ്പെട്ടാണ് റോഡ് മുറിച്ചുകടക്കുന്നത്. നിർമാണം പൂർത്തിയായ വടക്കഞ്ചേരി മേൽപ്പാലം കുത്തിപ്പൊളിക്കൽ തുടരുന്നു. 2022 ഫെബ്രുവരിയിലാണ് മേൽപ്പാലം തുറന്നുകൊടുത്തത്. ശേഷം 96 തവണയാണ് നവീകരണത്തിന്റെ പേരിൽ പാലം കുത്തിപ്പൊളിച്ചത്. നിലവിൽ 11 ഇടങ്ങളിൽ പൊളിച്ചിട്ടിട്ടുണ്ട്. മഴയിൽ ജീവനടക്കിപ്പിടിച്ചാണ് യാത്രക്കാർ ദേശീയപാതയിലൂടെ കടന്നുപോകുന്നത്.










0 comments