ഭൂമികുലുങ്ങിയാലും നിരീക്ഷണ കേന്ദ്രം കുലുങ്ങൂല

തൃശൂർ
ഭൂചലനമുണ്ടായാൽ തീവ്രതയും പ്രഭവകേന്ദ്രവും അറിയാനായി സ്ഥാപിച്ച ഭൂകമ്പ നിരീക്ഷണത്തിന് പൂട്ട്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് സെന്ററിന്റെ പീച്ചിയിലെ ഭൂകമ്പനിരീക്ഷണ കേന്ദ്രമാണ് നാലുവർഷത്തോളമായി പൂട്ടിക്കിടക്കുന്നത്. പീച്ചി കെഎഫ്ആർഐ കോമ്പൗണ്ടിലാണ് മധ്യകേരളത്തിലെ ഇൗ ഏക ഭൂകമ്പ നിരീക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള റിക്ടർ സ്കെയിലിൽ നിന്ന് ഭൂചലനങ്ങളുടെ തോതും പ്രഭവകേന്ദ്രത്തെക്കുറിച്ചും സൂചന ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരം തിരുവനന്തപുരത്തെയും ഹൈദരാബാദിലെയും കേന്ദ്രത്തിലേക്ക് കൈമാറുകയാണ് പതിവ്. ഇൗ കേന്ദ്രത്തിലുണ്ടായിരുന്ന ശാസ്‌ത്രജ്ഞ വിരമിച്ചതോടെ പകരം നിയമനം നടന്നിട്ടില്ല. മുന്പ് ഭൂചലനമുണ്ടായാൽ ഇവിടേക്ക് വിളിച്ചാൽ വിവരങ്ങൾ അറിയാമായിരുന്നു. അതനുസരിച്ച് തുടർനടപടികളും സ്വീകരിക്കാറുണ്ട്. എന്നാൽ കേന്ദ്രം അടഞ്ഞുകിടക്കുന്നതോടെ ഇതിനുള്ള അവസരം ഇല്ലാതായി. തിങ്കളാഴ്‌ചയും ബുധനാഴ്‌ചയും പീച്ചിയിൽ ഭൂചലനങ്ങളുണ്ടായി. എന്നാൽ കൃത്യമായ വിവരം ലഭിക്കാത്തതോടെ നാട്ടുകാർ ഭീതിയിലാണ്. തിരുവനന്തപുരത്തുള്ള കേന്ദ്രത്തിൽ ഇവിടെയുണ്ടാകുന്ന ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തില്ല. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്.










0 comments