print edition 120ൽ 90ഉം എയ്‌ഡഡ് മേഖലയ്‌ക്ക്; ഹയർ സെക്കൻഡറി അധിക ബാച്ചിലും കച്ചവടം

തിരുവനന്തപുരം : സംസ്ഥാനത്ത് 2026–27 അധ്യായന വർഷം 120 താൽക്കാലിക ഹയർ സെക്കൻഡറി അധിക ബാച്ചുകൾ അനുവദിച്ചതിൽ 90 എണ്ണവും എയ്‌ഡഡ് മേഖലയിൽ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലായി 117 സ്‌കൂളുകളിലാണ് അധിക ബാച്ച് അനുവദിച്ചത്. മലബാറിലെ സീറ്റ് ക്ഷാമത്തിന്റെ പേരിൽ ലീഗിനും കോൺഗ്രസിനും എയ്‌ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് വഴിയുള്ള കച്ചവടമാണ് അധിക ബാച്ചുകൾക്ക് പിന്നിലെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് കണക്കുകൾ.
കോഴിക്കോട് ജില്ലയിൽ അനുവദിച്ച 20 ബാച്ചും എയ്‌ഡഡ് സ്‌കൂളുകൾക്കാണ്. മലപ്പുറത്ത് 58 സ്‌കൂളിലായി 60 ബാച്ച് അനുവദിച്ചു. ഇതിൽ 48 എണ്ണവും എയ്‌ഡഡ് മേഖലയിലാണ്. പാലക്കാട് 29 സ്‌കൂളുകളിലായി അനുവദിച്ച 30 ബാച്ചിൽ 11 എണ്ണം മാത്രമാണ് സർക്കാർ മേഖലയിൽ. കാസർകോട് സർക്കാർ 7, എയ്‌ഡഡ് 3 എന്നിങ്ങനെയാണ് താൽക്കാലിക ബാച്ച്. ദിവസ വേതന അടിസ്ഥാനത്തിൽ വേണം അധ്യാപക നിയമനം എന്നാണ് നിർദേശം.
തെക്കൻ ജില്ലകളിൽ കുട്ടികൾ ഇല്ലാത്തതിനാൽ ബാച്ചുകൾ ഇല്ലാതായി. ഇൗ ബാച്ചുകൾ പുനർവിന്യസിച്ചാൽ സീറ്റ് ക്ഷാമം പരിഹരിക്കാമായിരുന്നു. തസ്‌തിക നഷ്‌ടം സംഭവിക്കുന്ന അധ്യാപകരെയും സംരക്ഷിക്കാമായിരുന്നു. യുഡിഎഫ് കാലത്ത് 2014–15ൽ ഹയർ സെക്കൻഡറിയിൽ വൻതോതിൽ പുതിയ ബാച്ചും തസ്‌തികയും അനുവദിച്ചിരുന്നു.
എൽഡിഎഫ് സർക്കാർ മാർജിനൽ സീറ്റുകൾ അനുവദിച്ചും മറ്റ് ജില്ലകളിലെ അധിക ബാച്ചുകളെ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റിയുമാണ് പരിഹാരം കണ്ടത്.










0 comments