സുരക്ഷിത നഗരം പദ്ധതി അട്ടിമറിച്ച് കോർപറേഷൻ

തൃശൂർ
നഗരത്തിലെ കാൽനട യാത്രയ്‌ക്കും വാഹന ഗതാഗതത്തിനും സുരക്ഷ ഉറപ്പാക്കാനായി കോർപറേഷൻ എൽഡിഎഫ് ഭരണസമിതി ആവിഷ്‌കരിച്ച ‘സുരക്ഷിത നഗരം’പദ്ധതി അട്ടിമറിക്കുന്നു. ‘അപകടരഹിത സഞ്ചാര’മെന്ന ആശയത്തിൽ ഉൗന്നുന്ന പദ്ധതിയുടെ ആദ്യഘട്ടം എൽഡിഎഫ് ഭരണസമിതി ശക്തൻ നഗറിലും എംഒ റോഡിലും നടപ്പാക്കിയിരുന്നു. എന്നാൽ, കോൺഗ്രസ് ഭരണസമിതി അധികാരത്തിലെത്തിയ ശേഷം ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഏറ്റെടുത്തില്ല. നിലവിൽ നടപ്പാക്കിയവയുടെ പരിപാലനവും ഉപേക്ഷിച്ചു. ശക്തൻ നഗറിൽ ആളുകൾ ആകാശപ്പാതയിലൂടെ മാത്രമാണ് റോഡ് മുറിച്ചു കടക്കുന്നതെന്ന് ഉറപ്പാക്കാനായി പൊലീസിനേയും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കോൺഗ്രസ് ഭരണസമിതി താൽപ്പര്യം കാണിക്കാതായതോടെ പൊലീസും പിൻവാങ്ങി. സുരക്ഷിത യാത്രയ്‌ക്കായി എംഒ റോഡിനെ മാതൃകാ റോഡാക്കിയിരുന്നു. ശക്തൻ നഗറിൽ പദ്ധതിയുടെ ഭാഗമായി യാത്രക്കാർ റോഡിലിറങ്ങി നടക്കുന്നതും പ്രത്യേക സ്ഥലങ്ങളിലല്ലാതെ മുറിച്ചുകടക്കുന്നതും തടയാൻ ലക്ഷ്യമിട്ടാണ് ആകാശപ്പാത നിർമിച്ചത്. കാൽനടയാത്രികർ റോഡിലിറങ്ങാതിരിക്കാൻ റോഡും നടപ്പാതയും ബാരിക്കേഡ് വച്ച് തിരിച്ചു. എംഒ റോഡിൽനിന്ന് ശക്തൻ സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ അപകടകരമായി തിരിക്കുക പതിവാണ്. പലപ്പോഴും അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ റോഡിന് നടുവിൽ ഡിവൈഡറും സ്ഥാപിച്ചു. ശക്തൻ പ്രതിമ ചുറ്റി സ്‌റ്റാൻഡിലേക്ക് വരുംവിധമാണ് ക്രമീകരിച്ചത്. ഇതോടെ കാൽനടയാത്രികർക്കും ചെറുവാഹനങ്ങൾക്കും ആശ്വാസമായി. വാഹന ഗതാഗതം സുഗമമാക്കാൻ റോഡിന് നടുവിൽ ഡിവൈഡർ സ്ഥാപിച്ചു. തിരക്കുള്ള ഇടങ്ങളിൽ വാഹനങ്ങൾ യു ടേൺ എടുക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാനാണ് ഇങ്ങനെ ചെയ്‌തത്.










0 comments