വീട്ടിൽനിന്ന് 10 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചു

മോഷ്ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം
കുന്നംകുളം
കണ്ടാണശേരി പഞ്ചായത്തിലെ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ വൻ മോഷണം. പത്ത് പവന്റെ ആഭരണങ്ങൾ കവർന്നു. ഡോക്ടറുടെ വീടിന്റെ മുകൾ നിലയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ചൂണ്ടൽ- ഗുരുവായൂർ ഹൈവേയിൽ അരിയന്നൂർ പൊന്നരാശേരി മോട്ടോർ വർക്ക് ഷോപ്പിന് എതിർവശം താമസിക്കുന്ന പോക്കാക്കില്ലത്ത് ഡോ. അബൂബക്കറിന്റെ വീട്ടിലാണ് മോഷണം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോക്ടറായ അബൂബക്കറും കുടുംബവും താമസിക്കുന്ന വീട്ടിൽ എട്ടിന് രാത്രി 12.50-ഓടെയാണ് സംഭവം നടന്നത്. ഡോക്ടറുടെ ഭാര്യ ഡോ. ബുഷറയുടെ രണ്ട് വളകൾ, രണ്ട് മാലകൾ, മൂന്ന് ജോഡി കമ്മലുകൾ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വെള്ളി പുലർച്ചെ നാലോടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കുടുംബസമേതം പോകാൻ ഒരുങ്ങുന്നതിനിടെ സ്വർണം എടുക്കാൻ നോക്കിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. മുകൾ നിലയിലെ ബെഡ്റൂമിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. മുകൾ നിലയിലെ വാതിൽ അടച്ചിരുന്നില്ലെന്നും സ്വർണം സൂക്ഷിച്ചിരുന്ന അലമാര താക്കോൽ ഉപയോഗിച്ച് പൂട്ടിയിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അലമാരയിൽ സ്വർണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ, ലാപ്ടോപ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല. ഗുരുവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments