എൽഡിഎഫ് പ്രതിഷേധിച്ചു;
സംരക്ഷണവേലി നിർമാണം തുടങ്ങി

വിദ്യാർഥിനി മരിച്ച സ്ഥലത്ത് സുരക്ഷാഭിത്തി നിർമിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ പൊതുമരാമത്ത് ഓഫീസിനുള്ളിൽ നടത്തിയ കുത്തിയിരിപ്പുസമരം
കാക്കനാട്
എൽഡിഎഫ്, ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമായതോടെ അപകടസ്ഥലത്ത് നഗരസഭ സംരക്ഷണവേലി നിർമാണം തുടങ്ങി. വേലിയുടെ നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വ പകൽ 2.30 മുതൽ എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരുമെത്തി. സമരക്കാർ എത്തുന്നതറിഞ്ഞ് നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളമ്പള്ളി, സെക്രട്ടറി ഇൻ ചാർജിലുള്ള സി എസ് ഷിജു എന്നിവർ ഓഫീസിൽനിന്ന് മാറിനിന്നു.
അപകടസ്ഥലത്ത് സംരക്ഷണവേലി നിർമാണം ആരംഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചായിട്ടും ജീവനക്കാർക്ക് പുറത്തിറങ്ങാനായില്ല. ഇതോടെ വേലിനിർമാണം ആരംഭിക്കാൻ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ നിർബന്ധിതരായി. ഓവർസിയർ നെവിൽ വില്യംസന്റെ നേതൃത്വത്തിൽ അപകടസ്ഥലം സന്ദർശിച്ച് രൂപരേഖ തയ്യാറാക്കി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. വേലിയുടെ നിർമാണം തുടങ്ങിയെന്നും ഉടൻ പൂർത്തിയാക്കുമെന്നും ഉറപ്പുനൽകിയശേഷമാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.
നഗരസഭ പ്രതിപക്ഷ നേതാവ് സി പി സാജൽ, കൗൺസിലർമാരായ സി എ നിഷാദ്, പി എൻ പ്രശാന്ത്, കെ എ നെജീബ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ, പി ബി ദീപക്, ഹക്കിം അലിയാർ, വിഷ്ണു വേണുഗോപാൽ, എൻ എസ് ഭാഗ്യലക്ഷ്മി, കെ ഡി ധനീഷ് എന്നിവർ സംസാരിച്ചു.










0 comments