print edition സതീശൻ നടപ്പാക്കുന്നത് മോദി നയം: കെ കെ ശൈലജ

തിരുവനന്തപുരം: മോദിസർക്കാരിന്റെ നവ ഉദാരവൽക്കരണനയങ്ങൾ പച്ചയായി കേരളത്തിലെത്തിക്കുകയാണ് വി ഡി സതീശനെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.
ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നതാണ് ബജറ്റ്. കടം വീട്ടാനും ദൈനംദിനകാര്യങ്ങളുടെ ചെലവിനുമായി പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നതായിരിക്കും നയമെന്ന സൂചനയാണ് ബജറ്റിലുള്ളത്. ആരോഗ്യമേഖലയെ അവഗണിച്ചത് അതിലേക്കാണ് വിരൽചൂണ്ടുന്നത്. ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി വരുമെന്നാണ് പ്രഖ്യാപനം. കേരളത്തിലെ പൊതുജനാരോഗ്യശൃംഖലയെ തകർക്കാനാണിത്. പത്തുവർഷംകൊണ്ട് ആരോഗ്യമേഖലയിൽ കൊണ്ടുവന്ന വികസനം ഇതോടെ അട്ടിമറിക്കപ്പെടും. 2016ൽ 31 ശതമാനം ആളുകളാണ് സർക്കാർ ആശുപത്രിസേവനം ഉപയോഗിച്ചിരുന്നതെങ്കിൽ 2020ൽ അത് 50 ശതമാനമായി ഉയർന്നു.
കോൺഗ്രസ്–ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് സ്വപ്‌നം കാണാനാകാത്ത നേട്ടമാണിത്. ഇത്തരത്തിൽ രാജ്യത്തുതന്നെ ബദലായി നിലകൊണ്ട മേഖലയെ തകർക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചു, എന്നാൽ തുക വകയിരുത്തിയില്ല. കാരുണ്യ പദ്ധതിയുടെ വിഹിതവും വെട്ടിക്കുറച്ചു. പല ആശുപത്രികളും ഇതിനകം സ്വകാര്യ കമ്പനികൾ പിടിമുറുക്കി. സർക്കാരിന് നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയിലേക്കാകും കാര്യങ്ങളെത്തുക. അങ്ങനെവന്നാൽ നിർധന ജനങ്ങൾ ചികിത്സാഭാരം ചുമക്കേണ്ടിവരുമെന്നും കെ കെ ശൈലജ പറഞ്ഞു.










0 comments