print edition കേന്ദ്രസഹായം കുറഞ്ഞിട്ടും സാമ്പത്തികവളർച്ച

തിരുവനന്തപുരം: 2024–25 സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനം (ജിഎസ്‌ഡിപി) 9.97 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സിഎജി. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) 3.78 ശതമാനം സംഭാവനയും കേരളം നൽകിയെന്ന് ചെവ്വാഴ്‌ച നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രനികുതിവിഹിതം 14 ശതമാനം വർധിച്ചെങ്കിലും കേന്ദ്രധനസഹായം 42 ശതമാനം കുറഞ്ഞതായും സിഎജി ചൂണ്ടിക്കാട്ടുന്നു.
2024–25 സാമ്പത്തികവർഷം മൊത്തം ചെലവ് 8.97 ശതമാനം വർധിച്ചു. റവന്യൂ ചെലവിലാണ് കൂടുതൽ. 9.32 ശതമാനമായ 13,294.44 കോടിയാണ് വർധിച്ചത്. സർക്കാരിന്റെ മൂലധനച്ചെലവ് പത്തുവർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. 17,886.78 കോടി. മൂലധനച്ചെലവുകൾക്കായി കേന്ദ്രസർക്കാരിൽനിന്ന് 2,715.67 കോടി രൂപയുടെ പലിശയില്ലാത്ത വായ്‌പ ലഭിച്ചു. ശന്പളം, വേതനം എന്നിവയ്‌ക്കായി 41,550.15 കോടി, പലിശ ചെലവ് 29,138.23 കോടി, പെൻഷൻ 27,875.21 കോടി എന്നിങ്ങനെയാണ് ബാധ്യതപ്പെട്ട ചെലവുകളും സബ്‌സിഡികളും. റവന്യൂ ചെലവിന്റെ 64.40 ശതമാനം വരുമിത്.
2025 മാർച്ച് 31ന് സംസ്ഥാനത്തിന്റെ ബാധ്യത 4,45,901.49 കോടിയായിരുന്നു. ജിഎസ്‌ഡിപിയുടെ 35.71 ശതമാനമാണിത്. കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവയ്‌ക്കായുള്ള ബജറ്റിനുപുറത്തുള്ള കടം 39,230.33 കോടി മാത്രമാണ്. ഇത് ദീർഘകാല വായ്‌പയാണെന്നതും സംസ്ഥാനം പെട്ടെന്ന് തീർക്കേണ്ടതല്ല എന്നതും റിപ്പോർട്ടിൽ പറയുന്നില്ല. ശതമാനക്കണക്ക് നോക്കിയാൽ കേന്ദ്രസർക്കാർ നിശ്‌ചയിച്ച വായ്‌പാപരിധിക്കുള്ളിൽനിന്നാണ് വായ്‌പയെടുത്തതും.










0 comments