റോഡ് ഗതാഗതം സ്തംഭിപ്പിച്ച് സംഘർഷം ഉണ്ടാക്കിയ പ്രതി അറസ്റ്റിൽ

പുറ്റേക്കര
കുന്നംകുളം സംസ്ഥാന പാതയിൽ പുറ്റേക്കരയിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി മുട്ടൻതറയിൽ സജിൽ(43) ആണ് പേരാമംഗലം പൊലീസിന്റെ പിടിയിലായത്. ശനി വൈകിട്ടായിരുന്നു സംഭവം. കാർ സ്വകാര്യ ബസിനു മുന്നിൽ നിർത്തി വാഹനങ്ങൾ തടയുകയും യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസുകാരെ മർദിക്കുകയും ചെയ്യുകയായിരുന്നു ഇയാൾ. സംഭവമറിഞ്ഞ് യുവാവിനെ പിടികൂടാൻ സ്ഥലത്തെത്തിയ പേരാമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐയുടെ നെഞ്ചിൽ ചവിട്ടുകയും പൊലീസുകാരായ അജിത്തിനെയും കിരൺ ലാലിനെയും ആക്രമിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ഇയാളെ പിടികൂടി. ആക്രമണത്തിൽ പരിക്ക് പറ്റിയ പൊലീസുദ്യോഗസ്ഥർ തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പേരാമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അജ്മൽ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പേരാമംഗലം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അമീർഖാൻ, സജീവ്, വെയിൽസ് സോളമൻ, സിപിഒ ഉണ്ണിമോൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










0 comments