പാമ്പുണ്ടാകാം, ശ്രദ്ധ വേണം

തൃശൂർ
വെള്ളം കയറിയ വീടുകളിലും റോഡിലും കടക്കുമ്പോള്‍ പാമ്പുകളുണ്ടാകുമെന്ന ശ്രദ്ധയും കരുതലും വേണം. വെള്ളക്കെട്ടിലൂടെ നടക്കുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കണം. രാത്രിയില്‍ ടോര്‍ച്ചോ, ഫ്ലാഷ് ലൈറ്റോ ഉപയോഗിക്കാം. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണം. പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള മരക്കൂമ്പാരങ്ങള്‍, കല്ലുകള്‍, മാലിന്യക്കൂമ്പാരങ്ങള്‍ എന്നിവ നീക്കം ചെയ്യണം. വിറകുപുര, വൈക്കോല്‍പ്പുര, കോഴിക്കൂട്, സ്റ്റോര്‍ റൂമുകള്‍, പുല്ല് ചെത്തിയിട്ടിരിക്കുന്ന സ്ഥലം, തൊഴുത്ത് എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. തറയിലും വീടിന് പുറത്തും ഉറങ്ങരുത്. നെറ്റ് ഇല്ലാത്ത ജനലുകളും വാതിലുകളും തുറന്നിടരുത്. പരിശോധിക്കാതെ ദ്വാരങ്ങളിലോ മാളങ്ങളിലോ ഇരുട്ടുള്ള ഇടങ്ങളിലോ കൈകള്‍ വയ്ക്കരുത്. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങുന്നവരും ജാഗ്രത പുലര്‍ത്തണം. വീടിനുള്ളിലേക്ക് ടോർച്ചടിച്ച് ശ്രദ്ധയോടെ കയറണം. പാമ്പുകള്‍ ഒളിഞ്ഞിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, മേശ, കസേര, അലമാര, പാത്രങ്ങൾ, ജനൽ, വാതിൽ, ശുചിമുറി എന്നിവിടങ്ങളും പരിശോധിക്കണം. പാമ്പുകളെ കണ്ടാൽ, പരിഭ്രമിക്കാതെ സർപ്പ ആപ്ലിക്കേഷനിലൂടെ വനംവകുപ്പിനെ അറിയിക്കാം. പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ചവരെത്തി പാമ്പുകളെ പിടികൂടും.
പാമ്പുകടിയേറ്റാല്‍
പരിഭ്രാന്തരാകരുത്, ഭയം ശരീരത്തില്‍ വിഷത്തിന്റെ വ്യാപനം വര്‍ധിപ്പിക്കും.
കടിയേറ്റ ഭാഗം അനക്കാതെ ഹൃദയനിരപ്പിന് താഴെ വയ്ക്കുക.
കടിയേറ്റ സ്ഥലത്തിന് ചുറ്റും ആഭരണങ്ങളോ ഇറുകിയ വസ്ത്രങ്ങളോ ഉണ്ടെങ്കില്‍ മാറ്റുക.
കടിയേറ്റ ഭാഗം മുറുക്കിക്കെട്ടരുത്.
കടിയേറ്റ വ്യക്തിയെ ഇടതുവശം ചരിഞ്ഞു വലതുകാല്‍ മടക്കി കൈകളില്‍ മുഖം ചേര്‍ത്ത് കിടത്തുക.
പാമ്പിനെ പിടിക്കാനോ കൊല്ലാനോ വേണ്ടി സമയം കളയരുത്. സാധ്യമെങ്കില്‍ അതിന്റെ നിറം, അടയാളങ്ങള്‍ മാത്രം ശ്രദ്ധിക്കുക, ഫോട്ടോ എടുക്കാം.
ആന്റിവെനം ലഭ്യമായ ആശുപത്രിയിലേക്ക് വൈകാതെ കടിയേറ്റയാളെ എത്തിക്കണം.
സര്‍പ്പ ആപ്ലിക്കേഷനിലൂടെ സഹായം നേടാം.










0 comments