മാന്തുരുത്തി കടവ് റോഡ് പുനർ നിർമിക്കാത്തതിൽ പ്രതിഷേധം ശക്തം

മാന്തുരുത്തി കടവ് റോഡ് പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി മുസ്താക്കലി ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ് മാന്തുരുത്തി കടവ് റോഡ് ദേശീയപാത അധികൃതർ പുനർ നിർമിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാതയുടെ നിർമാണത്തിന് ആവശ്യമായ മണൽ കോതപറമ്പ് മാന്തുരുത്തി കടവിൽ സംഭരിച്ച്, പഞ്ചായത്ത് റോഡിലൂടെ കൊണ്ടു പോകുന്നതിനെ തുടർന്നാണ് റോഡ് തകർന്നത്. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻ 185 മീറ്റർ ടൈൽ വിരിച്ച റോഡും 700 മീറ്റർ ടാറിങ് റോഡും പുനർ നിർമിക്കാമെന്ന് സമ്മതിച്ച് പഞ്ചായത്തുയത്തുമായുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇത് പാലിക്കാത്തതിൽ പ്രതിഷേധിച്ച് കോതപറമ്പ് സെന്ററിൽ സിപിഐ എം സമരം നടത്തിയിരുന്നു. തുടർന്ന്, തകർന്ന റോഡ് പുനർനിർമിക്കാൻ ആവശ്യമായ പണം പഞ്ചായത്തിൽ കെട്ടിവയ്‌ക്കാമെന്ന ധാരണയും നടപ്പാക്കാൻ കമ്പനി തയ്യാറായില്ല. ഡ്രഡ്ജിങ് സാധന സാമഗ്രികൾ അർധരാത്രി കടത്തികൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ പഞ്ചയത്ത് പ്രസിഡന്റ് മിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് ബാബു, സിപിഐ എം നേതാക്കൾ നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞുവച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കു ശേഷം അർധരാത്രിയിൽ അടച്ചു പൂട്ടിയ ഗേറ്റ് തകർത്ത് ലോറി കടത്തികൊണ്ടുപോയി. ഇതേ തുടർന്ന് റോഡ് പുനർനിർമിക്കുന്നതു വരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധവുമായി മുന്നോട്ട് പോകുവാൻ സിപിഐ എം തീരുമാനിച്ചു. ഞായറാഴ്ച നടത്തിയ പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി കെ എം മുസ്താക്കലി ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് ബാബു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം എസ് മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, എ പി ജയൻ, ഇ ഐ അഭിലാഷ്, കെ രഘുനാഥ്, എം എസ് നാരായണൻ, രമ്യ പ്രദീപ്, എം എ അനിൽകുമാർ എന്നിവർ സംസാരിച്ചു.





0 comments